തൃശൂർ: ആളൂരിൽ ബിരിയാണിക്കടയിലുണ്ടായ തർക്കത്തെ തുടർന്ന് ഡെലിവറി ജീവനക്കാരെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആളൂർ കനാൽപാലം സ്വദേശി അയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവർക്കെതിരെയാണ് ആളൂർ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതികളും ഇതേ സമയത്ത് കടയിലുണ്ടായിരുന്ന മൂന്ന് ഡെലിവറി ബോയ്സുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഭക്ഷണശാലയ്ക്ക് പുറത്തുവെച്ച് ഈ തർക്കം അടിപിടിയിൽ കലാശിക്കുകയും പ്രതികൾ ഡെലിവറി ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
പുല്ലൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭി (27), ആലത്തൂർ തറയിൽ നിഖിൽ (29), ഇരിങ്ങാലക്കുട മഠത്തിക്കര എരന്തോളി വീട്ടിൽ കിരൺ (28) എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിഖിലിന്റെ നെറ്റിയിലും മുഖത്തും കത്തിപോലുള്ള ആയുധം ഉപയോഗിച്ച് വരഞ്ഞ് പരിക്കേൽപ്പിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ തലയുടെ പിൻഭാഗത്തും കൈയിലും ഗുരുതരമായി ചതവുകളുമുണ്ട്.
സംഭവം കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ പ്രതികൾ ബുള്ളറ്റിൽ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച ബുള്ളറ്റ് കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ലഹരിയിലായിരുന്നുവെന്നും നിലവിൽ പോലീസ് നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് വിവരങ്ങൾ പുറത്തുവിട്ടു. ബെഞ്ചമിന്റെ പേരിൽ ചാലക്കുടി, അങ്കമാലി, കൊടകര, ആളൂർ സ്റ്റേഷനുകളിലായി അഞ്ച് കഞ്ചാവ് കേസുകളുണ്ട്. സനീഷ് ആകട്ടെ പോക്സോ കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.