വൈപ്പിൻ: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതിനാൽ ഇന്ന് അർധരാത്രിക്കുശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകില്ല. ഇനി 52 ദിവസം ട്രോളിംഗ് ബോട്ടുകൾക്കു വിശ്രമകാലമാണ്.
കൊച്ചി തീരക്കടലിൽ നിലവിൽ ട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന 90 ബോട്ടുകളും ഇന്നലെ രാവിലെ തീരമണഞ്ഞു. ബാക്കിയുള്ളവ ഇന്നു രാത്രിയോടെ മുനമ്പം, മുരുക്കുംപാടം , കൊച്ചി ഹാർബറുകളിലായി തിരിച്ചെത്തും.
അവസാന നാളുകളിൽ ബോട്ടുകൾക്കു ചെറിയ ചെമ്മീൻ, ചെറിയ കൂന്തൽ , ഉടുപ്പൂരി തുടങ്ങിയ മത്സ്യങ്ങളാണു ലഭിച്ചത്. കൂടാതെ ചെറിയ ബോട്ടുകൾക്ക് മത്തിയും ലഭിച്ചിരുന്നു. മഴ തുടങ്ങി കടൽ ഇളകിയെങ്കിലും ഉടൻതന്നെ ട്രോളിംഗ് നിരോധനമായതോടെ ബോട്ടുകൾക്കു കാര്യമായ ഗുണം ലഭിച്ചില്ല.
ബോട്ടുകൾ പൂർണമായും തീരമണയുന്നതോടെ ഇതരസംസ്ഥാന തൊഴിലാളികളായ മത്സ്യത്തൊഴിലാളികൾ നാട്ടിലേക്കു തിരിക്കും. ബോട്ട് യാർഡുകളിലും മറൈൻ വർക്ക് ഷോപ്പുകളിലും ഇനിയുള്ള രണ്ടു മാസക്കാലം അറ്റകുറ്റപ്പണികളുടെയും മറ്റും തിരക്കായിരിക്കും. മറൈൻ ഡീസൽ ബങ്കുകളെല്ലാം അടച്ചിടും.
ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് വൈപ്പിൻ, മുനമ്പം മത്സ്യബന്ധന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, നിരോധനം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടാൻ മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോൾ ബോട്ടും മൺസൂൺ കാലത്ത് മത്സ്യബന്ധനത്തിനു പോകുന്ന പരമ്പരാഗത വള്ളങ്ങളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകളും സജ്ജമാണ്.
ഇനി ജൂലൈ 31ന് അർധരാത്രിക്കു ശേഷമേ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങൂ. ഇനിയുള്ള 52 ദിനങ്ങൾ കടലിൽ പരമ്പരാഗത വള്ളങ്ങളുടെ കാലമാണ്.