തിരുവനന്തപുരം: പാലക്കാട് പല്ലശനയിൽ നിന്നും ഒൻപതു വയസുകാരിയായ വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശനു അദ്ദേഹം സമ്മാനിച്ച കൈകൾ കൊണ്ട്പൂച്ചെണ്ടു സമർപ്പിക്കാൻ. വി.ഡി. സതീശനു പൂച്ചെണ്ടു നല്കിയും രാഹുൽ ഗാന്ധിയെ കണ്ടതിനു ശേഷവുമാണ് വിനോദിനി ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്.
വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ ഇടപെടലിലൂടെയായിരുന്നു. ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു.
കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും സതീശനാണ് നല്കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകൾക്കുശേഷം കൃത്രിമ കൈ വിദേശത്തുനിന്നും എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്പോൾ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു. രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളൂവെന്നു വ്യക്തമാക്കി. ഒടുവിൽ സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയേയും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കണ്ടശേഷമാണ് വിനോദിനി മടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ കൃത്രിമ കൈ ഘടിപ്പിച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ വി.ഡി. സതീശൻ നേരിട്ട് വിനോദിനിയെ കാണാനെത്തി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രസീതയ്ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്.