കൊച്ചി: മരട് പൊലിസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ അതിക്രമത്തിൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്തത്. ബോക്സിംഗ് പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് വ്യക്തമാക്കി.
ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ സിപിഒ ഫസലിന്‍റെ വലത് കൈയ്ക്ക് പൊട്ടലും എഎസ്‌ഐ സുമേഷിന്‍റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്‌ഐ ജാക്സണും പരിക്കേറ്റു.
സ്റ്റേഷനുള്ളിൽവച്ച് പൊലിസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ കനത്ത സുരക്ഷയോടെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലിസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പുതിയ വകുപ്പുകൾ പ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.