മുക്കം: ഭോപ്പാലിൽ സേവനത്തിനിടെ മരണപ്പെട്ട കാരശേരി കാരമൂല സ്വദേശിയായ സൈനികൻ മിഥിലാജിന് ജന്മനാട് കണ്ണീരോടെ വിടനൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നാടിന്റെ വീരപുത്രന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ ദിവസം അന്തരിച്ച മിഥിലാജിന്റെ ഭൗതികശരീരം ബുധനാഴ്ച രാത്രി എട്ടോടെയാണ് നെല്ലിക്കാപറമ്പിൽ നിന്നും വിലാപയാത്രയായി സ്വന്തം വീട്ടിലെത്തിച്ചത്. തുടർന്ന് ഇന്നലെ രാവിലെ എട്ടോടെ അദ്ദേഹം പഠിച്ച കാരമൂല ആസാദ് യുപി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. പൊതുദർശനം പ്രമാണിച്ച് സ്കൂളിന് ഉച്ചവരെ അവധി നൽകിയിരുന്നു. പ്രിയപ്പെട്ട മിഥിലാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്.
സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സ് സെൽ കണ്ണൂരിന്റെ കീഴിലുള്ള ഡിഫന്റ് സെക്യൂരിറ്റി സെന്റർ ടീം ലഫ്റ്റനന്റ് കേണൽ റിനൂപിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി സംഘമാണ് ഔദ്യോഗിക ബഹുമതികൾക്കുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. കൂടെ ജോലി ചെയ്തിരുന്ന ഭോപ്പാൽ എഎസ്സി സെന്റർ സൈനികരും എത്തിയിരുന്നു. എംഎൽഎ സി.കെ. കാസിം, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ ഒമ്പതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർഥനകളും പൂർത്തിയാക്കി ഭൗതികശരീരം കാരമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.