മട്ടന്നൂർ: സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി.വി. അനസ് (29), കൊയിലാണ്ടി സ്വദേശി എസ്.എസ്. സൂര്യൻ (26) എന്നിവരാണ്പിടിയിലായത്. ഇരുവരെയും വീടുകളിൽനിന്നാണു പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂർ പഴശി എളക്കുഴിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്. നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്.
പിടിയിലായവർ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിപ്പട്ടികയിലുള്ളതാണെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഒന്നാം പ്രതിയായ പി.വി. അനസിന് പട്ടാമ്പി, നെയ്യാറ്റിൻകര, നറുവമോട്, മന്ദൻചേരി, കുത്തിയതോട്, കായംകുളം, കൊടുങ്ങല്ലൂർ, മണ്ണാഞ്ചേരി എന്നീ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സൂര്യൻ ചോമ്പാല, വെള്ളയിൽ, ചങ്ങരംകുളം എന്നീ സ്റ്റേഷനുകളിലായി മൂന്നോളം കേസുകളിൽ പ്രതിയാണ്.
കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സിബി ടോം, പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ മേൽനോട്ടത്തിൽ, എസ്ഐമാരായ കെ.പി. മുഹമ്മദ് ഫൈറൂസ്, വി.കെ. പ്രകാശൻ, വിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപേഷ്, സുധീഷ്, വിജേഷ്, പ്രജീഷ്, ജോഷിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റിജിൽ, വിജിൽ മോൻ, അനീസ്, ഷമീർ, സരിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡ് ചെയ്തു.