ഇരിട്ടി: ആറളം പൂക്കുണ്ട് ഭാഗത്ത് ആനമതിലിന്റെ ഒരു ഭാഗം കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം ആന മതിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കൃത്രിമങ്ങൾ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യമായ സിമന്റ് മിശ്രിതം ചേർക്കാതെ വെറും കരിങ്കല്ലുകൾ മാത്രം അട്ടിയിട്ട് വെളിയിൽ നിന്നുമാത്രം സിമന്റ് പൂശി ഓട്ടയടയ്ക്കുന്ന നിർമാണം നടത്തുന്ന വിവരമാണ് ദീപിക റിപ്പോർട്ട് ചെയ്തത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ കഴിഞ്ഞ ദിവസം ആന മതിൽ തകർത്തത് .
തകർത്ത ഭാഗത്ത് വെറും കരിങ്കല്ലുകൾ മാത്രമാണ് കാണാനുള്ളത്. സിമന്റ് മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലുകൾ കെട്ടണമെന്ന് കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമാണത്തിൽ ഒന്നും പാലിക്കുന്നില്ല.
പൂക്കുണ്ട് മേഖല ആനത്താര
ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പുനരധിവാസ മേഖലയിലേക്ക് ആനകൾ പ്രവേശിക്കുന്ന പ്രധാന ആനത്താരയിൽ ഒന്നാണ് പൂക്കുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലത്ത് നിർമിച്ച ആനമതിൽ തകർത്താണ് ആന ജനവാസ കേന്ദ്രത്തിൽ കയറിയത്. ആന മതിലിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മതിലിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ബെൽറ്റ് നിർമാണം വൈകുന്നതും ആനകൾ മതിൽ പൊളിക്കുന്നതിന് മറ്റൊരു കാരണമാണ്.
അടയ്ക്കാത്തോട്ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
അടയ്ക്കാത്തോട്: വാളുമുക്കിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി. നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. ഇന്നലെ രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്.
ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കാട്ടാന തിരിച്ചുപോയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. 2022 ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് അടയ്ക്കാത്തോട് വാളുമുക്കിൽ ആനപ്രതിരോധ മതിൽ തകർന്നത്. നിരവധി തവണ വനംവകുപ്പിനും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.