Kerala
പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.
കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്.
നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.
District News
വടശേരിക്കര: കുമ്പളത്താമണ്ണിൽ മേയാൻ കെട്ടിയിട്ടിരുന്ന പോത്ത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്തു. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഡെയറി ഫാമിലെ പോത്തിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
കടുവയാണ് കൊന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ മഴകാരണം വനൃമൃഗത്തിന്റെ കാൽപാദ അടയാളങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നാണ് വനപാലകർ പറയുന്നത്.
ഈഭാഗത്ത് രാത്രിയിൽ തന്നെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി റാന്നി ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു. പോത്തിന്റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ട്. കഴുത്തിലെ കയർ മുറുകിയ നിലയിലായിരുന്നു. കാട്ടാനക്കൂട്ടം പതിവായി ശല്യമുണ്ടാക്കിയിരുന്ന മേഖലയാണിത്. കടുവയുടെ സാന്നിധ്യം കൂടി സംശയിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.ഇന്നലെ വൈകുന്നേരം നാലോടെ കന്നുകാലികളെ തിരികെ ഫാമിലേക്ക് കൊണ്ടുപോകാനെത്തിയ ഫാം ജീവനക്കാരനാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.
പോത്തിന്റെ പിൻഭാഗത്ത് നഖങ്ങൾ കൊണ്ടുണ്ടായതുപോലെയുള്ള മുറിവുകളുണ്ടായിരുന്നു. സമീപത്തെല്ലാം ഏതോ ജീവിയുടെ കാൽപാദങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നി വെറ്ററിനറി പോളിക്ലിനിക്കിലെ നൈറ്റ് വെറ്റ് സർവീസലെ ഡോ.ദിവ്യലക്ഷ്മിയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാല്‍ പോസ്റ്റുമോര്‍ട്ടം ഇന്നത്തേക്കു മാറ്റി.
ഫാമിലെ 13 പശുക്കിടാക്കളും നാലു പോത്തുകളുമാണ് മേയാനായി പാടത്ത് കെട്ടിയിരുന്നത്. ഇതിൽ ഏറ്റവും വലിപ്പമുള്ള പോത്തിനെയാണ് കൊന്നതെന്ന് ഫാം ഉടമ റെയ്സണ്‍ ചാക്കോ കോമാട്ട് പറഞ്ഞു. കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമായതിനാൽ സന്ധ്യയോടെ നാട്ടുകാർ സ്ഥലത്തുനിന്നും വീടുകളിലേക്ക് മടങ്ങി.അല്പ സമയത്തിനുള്ളിൽ രണ്ട് കാട്ടാനകൾ ഇവിടെയിറങ്ങി. ഒന്നരവർഷം മുമ്പ് ഇതിനടുത്ത സ്ഥലത്ത് കടുവ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നിരുന്നു.