ഇര്‍ബില്‍: ഇറാക്കിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്‍ക്കുവേണ്ടി നിർമിച്ച അപ്പാർട്ട്മെന്റ് സമുച്ചയത്തിനുനേരേ ഡ്രോൺ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില്‍ അതിരൂപത അറിയിച്ചു.
ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നതിനാല്‍ ദിവസങ്ങൾക്ക് മുമ്പുതന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണു നടന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ ഡോട്ടേഴ്സ് ഓഫ്മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ കോൺവീന്റിനും കേടുപാടുകൾ സംഭവിച്ചു.
ഇറേനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തേയുണ്ടായ അക്രമത്തിൽനിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാർഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണിത്.
നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്നിയുടെ പേരിലാണ് അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരുന്നത്.
അതേസമയം കേടുപാടുകള്‍ സംഭവിച്ച പാര്‍പ്പിടസമുച്ചയം പുനര്‍നിര്‍മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.