കൂറ്റനാട്: ഭാരതപ്പുഴയുടെ കര വീണ്ടും ഇടിഞ്ഞു. തീവ്രമഴയിൽ ഭാരതപ്പുഴയിലുണ്ടായ നീരൊഴുക്കിനെ തുടർന്ന് തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയുടെ ഒരു ഭാഗം കൂടി പുഴയിൽ വീണതോടെയാണ് തീരവാസികൾ മുൾമുനയിലായത്.
2018 ലെ മഹാ പ്രളയത്തെ തുടർന്നാണ് വെള്ളിയാങ്കല്ല് പാലത്തിന്റെ തെക്ക് വശത്തെ പാർശ്വ സംരക്ഷണഭിത്തി വലിയ തോതിൽ തകർന്നത്. പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന യജ്ഞേശ്വരം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയുടെ ഒരു ഭാഗം മുന്പ് പുഴയിലേക്ക് തകർന്ന് വീണിരുന്നു. പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെയാണ് ഇന്നലെ വീണ്ടും വലിയൊരു ഭാഗംകൂടി പുഴയിലേക്ക് പതിച്ചത്. പാർശ്വഭിത്തി തകർന്ന് എട്ടുവർഷമായിട്ടും ഭിത്തിയുടെ പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
റഗുലേറ്ററിന്റെ 27 ഷട്ടറുകളിൽ 23 എണ്ണം ഉയർത്തിയിട്ടുണ്ടെങ്കിലും കരയോട് ചേർന്ന ഷട്ടറുകൾ കൂടി ഉയർത്തിയാൽ പാലത്തിന്റെ തെക്ക് ഭാഗം കൂടുതൽ തകരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. മലന്പുഴ ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നുവിടുകയും ഭാരതപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്താൽ കൂടുതൽ തീരം ഇടിഞ്ഞു വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.