നിലന്പൂർ: കൃത്യസമയം പാലിച്ച് സർവീസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് കൊന്പുകോർത്ത് സ്വകാര്യബസ് ജീവനക്കാർ.
യാത്രക്കാരെ മുൾമുനയിൽ നിർത്തിയാണ് പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലും ജീവനക്കാർ തമ്മിലുള്ള തമ്മിൽത്തല്ലും. കൂടുതൽ യാത്രക്കാരെ കിട്ടാൻ സമയം തെറ്റിച്ച് ഓടുന്നതും ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം വൈകുന്നതും മറ്റുമാണ് മിക്കപ്പോഴും സ്വകാര്യബസ് സർവീസ് മേഖലയിൽ പ്രശ്നങ്ങൾക്കിടയാക്കുന്നത്.
സയമത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യബസ് ജീവനക്കാർ കഴിഞ്ഞ ദിവസം നിലന്പൂരിൽ ഏറ്റുമുട്ടിയിരുന്നു.
നിലന്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം കെഎൻജി റോഡിലാണ് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്.
നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ബസുകൾ നിർത്തി ജീവനക്കാർ ഏറ്റുമുട്ടുകയായിരുന്നു. സമയത്തെച്ചൊല്ലി ഇരു ബസുകളിലെയും തൊഴിലാളികൾ തമ്മിൽ മഞ്ചേരിയിൽനിന്ന് തുടങ്ങിയ വാക്കേറ്റം പോർവിളിയിലും നിലന്പൂർ ടൗണിൽ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
മിനുട്ടുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യബസുകൾക്ക് പെർമിറ്റുകൾ നൽകിയിട്ടുള്ളത്. അതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്പോൾ നഷ്ടമാകുന്ന സമയം വീണ്ടെടുക്കാൻ ബസുകളുടെ മത്സര ഓട്ടങ്ങളും അപകടങ്ങൾക്കിടയാക്കാറുണ്ട്.
നിലന്പൂരിലുണ്ടായ സംഭവത്തിൽ പൊതുനിരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും സംഘർഷം ഉണ്ടാക്കിയതിനും ആറ് ബസ് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു നടപടി.