വിർജീനിയ: ക്ലാസുകൾ ആരംഭിക്കാനിരിക്കെ അമേരിക്കയെ ഞെട്ടിച്ച് ക്യാമ്പസിൽ വീണ്ടും വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപമാണ് വെടിവയ്പുണ്ടായത്.
തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണ് സംഭവ സമയത്ത് ഡോർമിറ്ററിയിലും ക്യാമ്പസിലുമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഏറിയ പങ്കും വിദ്യാർഥികളാണ്. 1882-ൽ സ്ഥാപിതമായ ഈ സർവകലാശാലയിൽ 5000 വിദ്യാർഥികളാണ് പഠിക്കുന്നത്.
വെടിവയ്പ്പുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി ക്യാമ്പസ് പൂർണമായും ലോക്ക്ഡൗണിലാക്കുകയും വിദ്യാർഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പുതിയ അക്കാദമിക് വർഷത്തിന് മുന്നോടിയായി വിദ്യാർഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.