കലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആതിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഡാറ്റാ സെന്ററുകൾ പുതിയ ചിപ്പുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഭീമമായ ചിലവഴിക്കൽ കാരണം കമ്പനിയുടെ ചരിത്രത്തിലാദ്യമായി സൗജന്യ പണലഭ്യത നെഗറ്റീവ് ആയി മാറി.
2026 സാമ്പത്തിക വർഷത്തിലെ മൊത്തം മൂലധന ചെലവ് 195 ബില്യൺ മുതൽ 205 ബില്യൺ ഡോളർ വരെയായി ഉയരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
എഐ പോരാട്ടത്തിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളോട് മത്സരിക്കാനാണ് ഗൂഗിളിന്റെ ഈ വൻ നിക്ഷേപം. എന്നാൽ ഭീമമായ ചെലവഴിക്കലിനിടയിലും ഗൂഗിൾ ക്ലൗഡ് ബിസിനസിൽ 82 ശതമാനത്തിന്റെ മികച്ച വരുമാന വളർച്ച (24.8 ബില്യൺ ഡോളർ) നേടാൻ കമ്പനിക്കായി. ക്ലൗഡ് സേവനങ്ങൾക്കും ഗൂഗിളിന്റെ സ്വന്തം 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
അതേസമയം, ഗൂഗിളിന്റെ പ്രധാന എഐ മോഡലായ 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകുന്നത് ഓപ്പൺ എഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. എങ്കിലും അടുത്ത തലമുറ എഐ മോഡലായ 'ജെമിനി 4'ന്റെ പരിശീലനം ആരംഭിച്ചതായും സാങ്കേതിക മുന്നേറ്റത്തിൽ ഗൂഗിൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.