കണ്ണൂർ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷവും കാർഗോ നിരക്കിലെ വർധനവും രാജ്യത്തെ കയറ്റിറക്കുമതി മേഖലയെ പ്രതിസന്ധിയിലാക്കി. പഴം വിപണിയിൽ ഏറെ ആരാധകരുള്ള ഇറാനിയൻ ആപ്പിൾ ലഭിക്കാതെയായെന്നു കച്ചവടക്കാർ പറയുന്നു. അമേരിക്ക, ഓസ്ട്രേലിയ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിൽ ആപ്പിൾ എത്തുന്നുണ്ട്.
കൂടാതെ ആഭ്യന്തരമായി ഹിമാചൽപ്രദേശ്, കാഷ്മീർ എന്നിവിടങ്ങളിൽനിന്ന് നമ്മുടെ സൂപ്പർ മാർക്കറ്റുകളിലും, ഹോൾസെയിൽ പഴക്കടകളിലും ആപ്പിൾ എത്തുന്നുണ്ട്. എങ്കിലും വിപണിയിൽ ഇറാനിൽനിന്നുള്ള ആപ്പിളിനാണ് പ്രിയം കൂടുതൽ. എളുപ്പത്തിൽ ആപ്പിൾ എത്തിക്കാമെന്നതും വിലക്കുറവുമാണ് ഇറാൻ ആപ്പിളിനെ ആകർഷകമാക്കുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ആപ്പിൾ വരവിനെ ബാധിച്ചിരിക്കുകയാണ്.
പഴം, പച്ചക്കറി, മത്സ്യം കയറ്റുമതി നിലച്ചു
കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ച മട്ടാണ്. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റിറക്കുമതി മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽവഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്. റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല.
150 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണു പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്തിരുന്നത്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതും വിമാന സർവീസുകൾ പലതും റദ്ദാക്കിയതും ഈ മേഖലയെ ബാധിച്ചെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കർഷകർക്കും കയറ്റുമതിക്കാർക്കും റംസാൻ വിപണി നഷ്ടമായത് വലിയ സാന്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് കണക്കുകൂട്ടൽ. വിമാന കമ്പനികൾ സാധാരണ കാർഗോ നിരക്ക് വർധിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഒരുകിലോ പൈനാപ്പിളിന് എയർ കാർഗോ നിരക്ക് 70 രൂപയായിരുന്നെങ്കിൽ അത് 210 രൂപയായി ഉയർന്നു.
കേരളത്തിൽനിന്ന് ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ഗൾഫിലേക്കും അമേരിക്ക, ജപ്പാൻ, വിയറ്റ്നാം, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്.