മാനന്തവാടി: ജല സംരക്ഷണത്തിന്റെ പ്രസക്തി വിളിച്ചോതി പ്രദേശത്തെ പ്രധാന നീരുറവ സംരക്ഷിക്കുവാൻ ഒരു നാട് മുഴുവൻ മുന്നിട്ടിറങ്ങി.
കാവിലുന്പാറ പഞ്ചായത്ത് ചാത്തൻകോട്ടുനട നീർത്തട പ്രദേശത്തെ പ്രധാനപ്പെട്ട നീരുറവ ആയിരുന്ന പൊയിലോംച്ചാൽ വലിയവീട്ടിൽ ഏലിയാസിന്റെ ഉടമസ്ഥതയിലുള്ള നീരുറവ വൃത്തിയാക്കാനാണ് പ്രദേശത്തെ നൂറോളം പേർ ഒത്തുചേർന്നത്. കുട്ടികളും സ്ത്രീകളും യുവജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളായി.
നീരുറവയിലെ മാലിന്യങ്ങൾ നീക്കം ചെയ്തും പരിസരത്തെ കാട് വെട്ടിനീക്കിയും ജലസ്രോതസ് വൃത്തിയാക്കി. കാവിലുന്പാറ പഞ്ചായത്തിൽ ചാത്തൻകോട്ടുനട നീർത്തട വികസന സമിതിയുടെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ പുതുതായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന നീരുറവ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിയുടെ ജനകീയ ശ്രമദാനം എന്ന രീതിയിലാണ് ജല സ്രോതസ് വൃത്തിയാക്കിയത്. കാവിലുന്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ മണലിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരിച്ചു. ആറാം വാർഡ് അംഗം പവിത്രൻ വട്ടകണ്ടി, ഗ്രാമ പഞ്ചായത്ത് മെന്പർമാരായ പ്രിൻസി തുണ്ടിയിൽ, ദിവ്യ പൂവടിത്തറ, സൗമ്യ സജിത്ത് എന്നിവർ സംബന്ധിച്ചു. നീർത്തട വികസന സമിതി ചെയർമാൻ ടോമി പ്ലാക്കാട്ട്, സെക്രട്ടറി ജോസ് തകടിയേൽ, ചാത്തൻകോട്ടുനട നീർത്തട കമ്മിറ്റി ഭാരവാഹികൾ, പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ, സ്വാശ്രയ സംഘങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകി.