സുൽത്താൻ ബത്തേരി: സ്വകാര്യ കന്പനികളിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റ് അടക്കം മൂന്നുപേർ പിടിയിൽ. അക്കൗണ്ടന്റായിരുന്ന കുപ്പാടി ചെന്പകപ്പള്ളി പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ ബേസിൽ വർഗീസ്(26), ബത്തേരി പുന്നശേരിയിൽ അശ്വിൻ രാജ്(25) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കന്പനികളിലാണ് 2023 ജനുവരിക്കും 2025 മാർച്ചിനും ഇടയിൽ തട്ടിപ്പ് നടന്നത്. പ്രവീണാണ് മൂന്ന് കന്പനികളുടെയും അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ജിഎസ്ടി, തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ എന്നിവ അടയ്ക്കാതെ തിരിമറി ചെയ്താണ് പണം തട്ടിയത്.
ജിഎസ്ടി അടയ്ക്കാതെ 70 ലക്ഷത്തോളം രൂപയാണ് തട്ടിയത്. ഇതിൽ 58 ലക്ഷം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, അശ്വിൻരാജ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു. എംഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിച്ചു. ജിഎസ്ടി യഥാസമയം അടയ്ക്കാത്തത് കന്പനികൾക്ക് നഷ്ടത്തിനു കാരണമായി.