തൃശൂർ: ആത്മീയതയുടെയും ധ്യാനത്തിന്റെയും ജീവിതത്തിന്റെയും ആഘോഷമാണ് ഇന്ത്യൻ സംഗീതമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. എല്ലാവരുടെയും ഹൃദയത്തെ ഒരേ താളത്തിലേക്ക് ഇഴചേർക്കുന്ന ശക്തമായ നൂലാണ് ഭാരതത്തിന്റെ സംഗീതപാരന്പര്യമെന്നും അതു കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിസൗഹൃദ സംഗീത കാന്പസായ ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ ഈണമായി മാറുന്നതുപോലെ സംഗീതം മനുഷ്യത്വവും ഐക്യവും പഠിപ്പിച്ച്, ജാതിമതഭേദമില്ലാതെ മനുഷ്യരെ ഒരുമിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാനരീതിയിൽ സംഗീതധ്യാനത്തിലൂടെ എല്ലാ വിശ്വാസങ്ങളെയും ഒരുമിപ്പിക്കാൻ ഗാനാശ്രമത്തിനു കഴിയട്ടേയെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ആർ. ബിന്ദു, മേയർ നിജി ജസ്റ്റിൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ, സിഎംഐ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര, പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, അസാസ് പ്രിൻസിപ്പൽ ഓണന്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പ്രസംഗിച്ചു.
ഗായകൻ കെ.ജെ. യേശുദാസ് ഓണ്‍ലൈനായി സന്ദേശംനൽകി. ഗാനാശ്രമത്തിന്റെ ഉപഹാരം ഫാ. ഡോ. ജോസ് നന്തിക്കര ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.