കല്ലടിക്കോട്: കാലാവസ്ഥാമാറ്റത്തെ തുടർന്ന് ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പാലക്കാട് മാത്രം 189 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്.
സാധാരണയായി തണുപ്പുകാലത്തുനിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കൻപോക്സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കി. വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
വാരിസെല്ല സോസ്റ്റർ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ കുമിളകൾ ഉണങ്ങുന്നതുവരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൽ കണ്ടാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും വേണം. അസുഖം പൂർണമായി മാറുന്നതിന് മുമ്പ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും സമ്പർക്കം ഉണ്ടായി 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.