Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ 26നു നടക്കേണ്ട മത്സരത്തിന്റെ വേദി മാറ്റി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 26നുള്ള മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നു നടക്കും. മേയ് 21ന് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ഇരുടീമിന്റെയും റിവേഴ്സ് ഫിക്സ്ചര്‍, അമ്മദാബാദിലേക്കും മാറ്റി. രാത്രി 7.30നായിരുന്നു അന്നത്തെ മത്സരം. ബിസിസിഐയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അനുമതി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ സഭയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ എംപിമാർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നലെ വൈകുന്നേരം അഞ്ചിനു നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി സഭയിലെത്തിയില്ല. പ്രതിപക്ഷവുമായി സമവായത്തിലെത്തിയാൽ അദ്ദേഹത്തിന്റെ നന്ദിപ്രസംഗം ഇന്നുണ്ടായേക്കും. കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയിൽ തുടരുന്ന പ്രതിഷേധം ഇന്നലെ പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി.
കോണ്‍ഗ്രസ് വനിതാ എംപിമാരായ വർഷ ഗെയ്ക്വാദ്, ആർ. സുധ, പ്രതിഭ ധാനോർക്കർ, ജ്യോതിമണി തുടങ്ങിയവർ ‘നിങ്ങൾക്ക് എന്താണോ തോന്നുന്നത് അതു ചെയ്യുക’ (ഡൂ വാട്ട് യു തിങ്ക് അപ്രോപ്രിയേറ്റ്) എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ബാനർ പിടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞു. ചൈനീസ് ആക്രമണം അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പിലെ വാചകമാണ് ബാനറിൽ അംഗങ്ങൾ പ്രദർശിപ്പിച്ചത്. മോദി പ്രസംഗിക്കാനെത്തിയാൽ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
രാവിലെ 11ന് സഭ സമ്മേളിച്ചപ്പോൾത്തന്നെ ബഹളത്തെത്തുടർന്ന് സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് 12 വരെ സഭാ നടപടികൾ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോൾ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വിശദീകരണം നൽകി. അപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോദിയെയും രാജ്നാഥ് സിംഗിനെയും പരിഹസിച്ചുകൊണ്ടുള്ള ബാനർ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ബഹളം. ബഹളത്തെത്തുടർന്ന് രണ്ടാമതും നിർത്തിവച്ച സഭ ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും ചേർന്നപ്പോൾ ബിജെപി അംഗം നിഷികാന്ത് ദുബെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തത് സഭ കൂടുതൽ സംഘർഷഭരിതമാക്കി.
സ്പീക്കറുടെ ചെയറിലുണ്ടായിരുന്നു കൃഷ്ണ പ്രസാദ് ടെന്നട്ടി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും മൈക്ക് ഓഫ് ചെയ്യാതിരുന്നത് പ്രതിപക്ഷാംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. രാഹുൽ ഗാന്ധി പുസ്തകത്തെ ഉദ്ധരിക്കുന്പോൾ സഭാചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മൈക്ക് ഓഫ് ചെയ്യുന്ന സ്പീക്കർ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പ്രതിപക്ഷം പിന്നീട് ആരോപിച്ചു.
ചട്ടം ലംഘിച്ച് ലോക്സഭയിൽ പുസ്തകം പ്രദർശിപ്പിച്ച ദുബെയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലെത്തി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് രാഹുലിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷമെത്തിയത്. ഇരുകൂട്ടരും സമവായത്തിലെത്തിയില്ലെങ്കിൽ വരും ദിവസവും ലോക്സഭ കൂടുതൽ സംഘർഷഭരിതമാകും.
മുൻ സൈനികമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വരുത്തിയ വീഴ്ച പാർലമെന്റിൽ ചൂണ്ടിക്കാട്ടാൻ രാഹുലിനെ അനുവദിക്കാത്തതാണു സംഭവവികാസങ്ങൾക്കു കാരണം.
District News
കണ്ണൂർ: ഹാൾ ടിക്കറ്റ് തയാറാക്കി നൽകിയതിലെ തെറ്റിനെത്തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനായില്ല. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ എൻജിനിയറിംഗ് പ്രവേശ പരീക്ഷ എഴുതാനെത്തിയവരാണ് ദുരിതത്തിലായത്. പയ്യന്നൂർ കോറോം എസ്എൻജി കോളജായിരുന്നു പരീക്ഷാകേന്ദ്രം.
എന്നാൽ 45 ഓളം വിദ്യാർഥികൾക്ക് ലഭിച്ച ഹാൾ ടിക്കറ്റിൽ പരീക്ഷാ കേന്ദ്രം കണ്ണൂർ എസ്എൻ കോളജ് എന്നാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം ഇന്നലെ രാവിലെ തോട്ടടയിലെ കണ്ണൂർ എസ്എൻ കോളജിൽ എത്തിയ വിദ്യാർഥികളോട് കോളജിൽ ഇത്തരമൊരു പരീക്ഷ നടക്കുന്നില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
എസ്എൻ കോളജ് അധികൃതർ കോറോത്തെ എസ്എൻജി കോളജുമായി ബന്ധപ്പെട്ടതോടെയാണ് ഹാൾ ടിക്കറ്റ് തയാറാക്കിയതിലെ അബദ്ധം വ്യക്തമാകുന്നത്. കോളജ് മാറി എത്തിയതു കാരണം ഇന്നലെയും ഇന്നും മൂന്നു സമയങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ആദ്യ ബാച്ചുകാർക്ക് പരീക്ഷയെഴുതാനായില്ല. ഇതിനിടെ വിദ്യാർഥികളും രക്ഷിതാക്കളും അമൃത വിശ്വപീഠം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടതോടെയാണ് യൂണിവേഴ്സിറ്റി അധികൃതർ ഹാൾ ടിക്കറ്റിലെ പാളിച്ച മനസിലാക്കുന്നത്. ഹാൾ ടിക്കറ്റിലെ തെറ്റുകാരണം പരീക്ഷയെഴുതാനാകാത്തവർക്ക് അവസരം നൽകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ലാബ് ഫീസ് സർക്കാർ വകമാറ്റാതെ അതേ വിദ്യാർഥിയുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അരുണ്‍കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവേശന സമയത്ത് പ്രാക്ടിക്കലുള്ള ഓരോ വിഷയത്തിനും 50 രൂപ നിരക്കിൽ ലാബ് ഫീസ് ഈടാക്കുന്നുണ്ട്.
എന്നാൽ, തുക വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാൻ കഴിയുന്നില്ല. പകരം സർക്കാരിന്റെ ജനറൽ റവന്യു ഹെഡിലാണ് അടയ്ക്കേണ്ടത്.
സർക്കാരിന്റെ പൊതു ഫണ്ടിലേക്കു പോകുന്നതിനാൽ ഇതു വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കാനാകുന്നില്ല. പകരം സ്കൂളിന്റെ പിഡി അക്കൗണ്ടിലേക്ക് അടച്ചാൽ കുട്ടികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാനാകും. ഹയർസെക്കൻഡറി പ്രവേശന സമയത്ത് വിദ്യാർഥികളിൽ നിന്ന് കോഷൻ ഡിപ്പോസിറ്റ് പിരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി സമയം അഞ്ചു ദിവസമായി നിജപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.