കാൻസർ എന്ന മാരക രോഗത്തോടും അതിനൊപ്പം സോഷ്യൽ മീഡിയയിലെ ക്രൂരമായ വ്യാജ പ്രചാരണങ്ങളോടും ഒരേസമയം പോരാടുകയാണ് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം ഗുരുതരാവസ്ഥയിലായ രേണു ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ കഠിനമായ ഘട്ടത്തിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവും സഹോദരിയും.
രേണുവിന് കാൻസർ ഇല്ലെന്നും, ചികിത്സാ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരി ശക്തമായി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെ തകർക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥ ഇരുവരും ചേർന്ന് വ്യക്തമാക്കി.
''രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു.
എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എന്റെ മനസ് ഇപ്പോൾ എന്നോട് പറയുന്നത്.
എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എന്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്പമെങ്കിലും കരുണ കാണിക്കുക.’’ രേണു സുധി പറഞ്ഞു.
‘‘രണ്ടാമത്തെ കീമോയ്ക്ക് ശേഷമുള്ള അസ്വസ്ഥതകൾ കാരണമാണ് രേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടയിലും രേണുവിന് കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല.
ചില വ്ലോഗർമാർ കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് രേണുവിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ രോഗം ബാധിച്ച് അതിന്റെ വേദന അനുഭവിച്ചറിഞ്ഞ ഒരു കാൻസർ രോഗിയും മറ്റൊരു രോഗിയെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കില്ല. ആ വോയിസ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നു തോന്നുന്നു.
മുൻപ് രേണു എന്തിനാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നത് എന്ന് വിമർശിച്ചതുകൊണ്ടാണ് അവൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇത് സാധാരണ പെയിൻ കില്ലറല്ല, അവളുടെ ജീവൻ നിലനിർത്താനുള്ള ലൈഫ് സേവിംഗ് മെഡിസിനാണ്.
ആറ് കീമോ കഴിഞ്ഞാലും ചിലപ്പോൾ ഈ മരുന്ന് വീണ്ടും ആവശ്യമായി വരും. അതിന് ഭീമമായ തുക വേണം. അതിനാണ് അവൾ ഈ ചാനലുമായി മുന്നോട്ട് പോകുന്നത്. ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി അവളെ ഇനിയും ദ്രോഹിക്കാതിരിക്കുക. അവളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വീഡിയോകൾ ചെയ്യരുത്.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ ജീവനോടെ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വിഡിയോകൾ ഇനിയും ചെയ്യാതിരിക്കുക. അവൾക്കായി പ്രാർഥിക്കുക എന്ന് മാത്രമേ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളൂ." രേണുവിന്റെ സഹോദരി പറഞ്ഞു