Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സാന്ഡ്വിച്ചില് ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിയുമായി പാഞ്ഞടുത്ത് ചിക്കിംഗ് മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്.
ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.