സീലൻഡ്: അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ മുൾമുനയിലാഴ്ത്തി ഡെന്മാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണു. ഒഡെൻസെയിൽ യുക്രെയ്നെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് ഡെന്മാർക്ക് - യുക്രെയ്ൻ മത്സരം ഉപേക്ഷിച്ചു.
മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ സംഘം മൈതാനത്തെത്തി താരത്തിന് അടിയന്തര പരിചരണം നൽകി. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. പേസ്മേക്കർ കൃത്യമായി പ്രവർത്തിച്ചതാണ് തുണയായതെന്ന് ടീം ഡോക്ടർ മോർട്ടൻ ബോസൻ വ്യക്തമാക്കി.
2021 ലെ യൂറോ കപ്പ് മത്സരത്തിൽ ഫിൻലൻഡിനെതിരെ കളിക്കുന്നതിനിടെ എറിക്സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പേസ്മേക്കർ വിഭാഗത്തിൽപ്പെടുന്ന ഐസിഡി അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചത്. യൂറോകപ്പിലെ സംഭവത്തിനുശേഷം എട്ടുമാസത്തെ വിശ്രമവും ചികിത്സയും കഴിഞ്ഞാണ് എറിക്സൺകളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.