District News
കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി എറണാകുളത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. മറൈന്‍ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും ബോട്ട്ജെട്ടി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് ലാത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കി.
പ്രവര്‍ത്തകര്‍ പിരിഞ്ഞിപോകാന് കൂട്ടാക്കാതെ വന്നതോടെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഏറെ പണിപ്പെട്ടാണ് പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കിയത്.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് അവകാശ പത്രിക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
District News
തൃശൂർ: ബിജെപി പട്ടികജാതി മോർച്ച തൃശൂർ റവന്യൂ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന കോർപറേഷൻ ഓഫീസിലേക്കു സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടും പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പൻഡ്, ലംപ്സം ഗ്രാന്റ് ഉൾപ്പെടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും കുടിശികയായ 377 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി പട്ടികജാതി മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് അഭിലാഷ് തയ്യൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, രാജേഷ് കൊട്ടാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
International
ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേലും ലബനനിലെ ഹിസ്ബുള്ള ഭീകരരും സമ്മതിച്ചെങ്കിലും ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.
ട്രംപ് തിങ്കളാഴ്ചയാണു വെടിനിർത്തൽ വിവരം പ്രഖ്യാപിച്ചത്. ഇസ്രയേൽ ലബനനിൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനു പിന്നലെയായിരുന്നു ഇത്.
എന്നാൽ, തിങ്കളാഴ്ച രാത്രിയും ഇരു വിഭാഗവും പരസ്പരം ആക്രമിച്ചു. തെക്കൻ ലബനനിൽ ഇസ്രേലി ടാങ്കുകളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇന്നലെ തെക്കൻ ലബനനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്‍കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്നും ലബനനു നേർക്കുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഇറേനിയൻ വിപ്ലവഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ഇവർ വെടിനിർത്തലിനു സമ്മതിച്ചെന്നും ട്രംപ് അറിയിക്കുകയായിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലേക്ക് നീങ്ങില്ലെന്നും ഇസ്രേലി സേനയ്ക്കെതിരേ ഹിസ്ബുള്ള ആക്രമണം നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ഒരു യുഎസ് പ്രസിഡന്റ് ചർച്ച നടത്തുന്നത് ഇതാദ്യമാണ്.
ട്രംപിന്റെ വെടിനിർത്തൽ ധാരണ അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ഇസ്രേലി ജനതയെ ആക്രമിക്കാൻ ഹിസ്ബുള്ള മുതിർന്നാൽ ബെയ്റൂട്ട് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പരുഷ ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
Kerala
തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിൽ ചേരിതിരിഞ്ഞ് സംഘർഷം. സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.
സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിക്കുകയായിരുന്നു. വനിതകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റം ചെയ്തെന്നാണ് ഇവരുടെ ആരോപണം.
പ്രതിഷേധക്കാരാണ് സംഘർഷമുണ്ടാക്കിയതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. ചേരിതിരിഞ്ഞ് കുപ്പികളെറിഞ്ഞും തെറിവിളിച്ചും നേതാക്കളും പ്രവർത്തകരും പരസ്പരം പോർവിളിച്ചു. കെപിസിസിയുമായി ആലോചിച്ച ശേഷം പുതിയ സംഘടനുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Kerala
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റം. വടക്കന്‍ പറവൂര്‍ കച്ചേരിപ്പടിയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ സ്വകാര്യ ബസുകളും വാഹനങ്ങളും തടഞ്ഞു.
ഇതിനെ തുടന്ന് സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി. തുറന്ന കടകള്‍ സമരാനുകൂലികള്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അടപ്പിച്ചു. സമരക്കാര്‍ പിന്‍വാങ്ങിയതോടെ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ മാത്രമാണ് പ്രതിഷേധമുണ്ടായത്.
കൊച്ചി നഗരത്തില്‍ സാധാരണ രീതിയില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
District News
തിരുവില്വാമല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കൊട്ടിക്കലാശത്തിനിടയിൽ എൽ ഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യുഡിഎഫ് പ്രചാരണ വാഹനത്തിൽ പ്രവർത്തകൻ ഉയർത്തിക്കാണിച്ച പ്രചാരണബോർഡിനെ ചൊല്ലിയാണ് തർക്കവും ഉന്തും തള്ളും ഉണ്ടായത്. ഇതിനിടയിൽ യുഡിഎഫ് ജാഥയോടൊപ്പം ഉണ്ടായിരുന്ന ബാൻഡ് വാദ്യക്കാരന് കല്ലേറിൽ പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രവർത്തകരെ പിരിച്ചുവിട്ടു. ആദ്യം എൻഡിഎയുടെ ജാഥയാണ് ടൗണിലെത്തിയത്. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരും എത്തി. പ്രചാരണം തീരാൻ മിനിറ്റുകൾ ബാക്കിയുള്ള പ്പാേഴാണു സംഭവം. യുഡിഎഫ് പ്രചാരണ വാഹനത്തിൽ "കേരളത്തിനു വേണ്ടാത്ത കമ്യൂണിസ്റ്റേ കടക്ക് പുറത്ത്', "എൽഡിഎഫ്: ജനനം - 1980 , മരണം - 2026' എന്നെഴുതിയ ബോർഡാണ് പ്രകോപനത്തിനു കാരണമായത്.
National
ഇംഫാൽ: മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Kerala
കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം. ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽനിന്നും വിമത സ്ഥാനാർഥിയെ തടഞ്ഞു. സ്ഥാനാർഥി കൊയ്യം ജനാർദ്ദനനെയാണ് കോണ്‍ഗ്രസുകാർ തടഞ്ഞത്.
വിമത സ്ഥാനാർഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്ദ്ദനന് തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
National
ഇംഫാല്‍/ഗോഹട്ടി: മണിപ്പൂരിൽ ജനതയിൽ അശാന്തി വിതച്ച് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്. ഉക്രുല്‍ ജില്ലയിൽ കുക്കികളും നാഗ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ.
വ്യാഴാഴ്ച ഉച്ചയോടെ വെടിവയ്പു തുടങ്ങിയതായി ഉക്രുൽ സിനാകൈതേയ് നിവാസികൾ പറഞ്ഞു. 3:20 ഓടെ വിവിധയിടങ്ങളിൽ കുക്കികൾ വെടിവച്ചുവെന്ന് ഗ്രാമത്തലവന് ആരോപിച്ചു. തങ്ഖുല്‍ നാഗയിലുണ്ടായിരുന്ന സുരക്ഷാ ഭടന്മാര് പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മണിക്കൂറോളം ഇരുഭാഗവും ആക്രമിച്ചു. ഇന്നലെ രാവിലെവരെ ഇടവിട്ട് വെടിവയ്പുണ്ടായി. ആളുകൾ വീടുകളില്‍ തുടരുകയാണ്.
ആൾനാശമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകൾ ആശങ്കയുടെ നിഴലിലായിട്ടുണ്ട്.അതേസമയം പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
National
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.
20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ സംഘർഷാവസ്ഥ. ചോദ്യോത്തരവേളക്കിടെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സദാത്ത് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തടഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎയും ഡയസിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.
സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയാണെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു
National
ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.
ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.
പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.
Kerala
ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.
തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.
International
ടെഹ്റാൻ: രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉത്തരവിട്ടു.
പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പോലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിന്റെ മകൻ പ്രിൻസ് റേസാ പഹ്ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തുള്ള മസ്ജിദിലെ കൈയേറ്റങ്ങൾ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി അറസ്റ്റിൽ.
തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിൽ ഇതോടെ ആകെ അറസ്റ്റ് പതിനൊന്നായി.
സംഘർഷത്തിൽ 35ലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായും 25 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ശരീരത്ത് ഘടിപ്പിച്ചിട്ടുള്ള കാമറകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമാജ്വാദി പാർട്ടി എംപി മൊഹിബുല്ല നദ്വിക്ക് സമൻസ് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Kerala
വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
ഇന്നു രാവിലെ പതിനൊന്നോടെയായിരുന്നു ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ച്. ബ്ലോക്ക് ഒാഫീസിനു മുമ്പിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തിയാണു പോലീസ് മാർച്ച് തടഞ്ഞത്. ഇതോടെ തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
ബാരിക്കേഡുകൾ തകർത്തു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല.
ഗതാഗതക്കുരുക്കിൽപെട്ട ഇരുചക്രവാഹനയാത്രികരും നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തി. തുടർന്ന് ബാരിക്കേഡുകൾ പോലീസ് മാറ്റിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഒാഫീസ് ഗേറ്റിനുമുന്നിലേക്കു പ്രകടനമായി നീങ്ങി. എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.
National
ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.
ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
District News
കടുവാക്കുളം: റിട്ടേൺ ഓട്ടത്തിന്റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കടുവാക്കുളത്തു സംഘർഷം. പത്തു രൂപയെച്ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കടുവാക്കുളം ചൂളക്കവലയ്ക്കു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ച് കടുവാക്കുളം കവലയിലെ ഓട്ടോറിക്ഷക്കാർ ഇന്നു രാവിലെ ഒൻപതു മുതൽ 11 വരെ പണിമുടക്ക് പ്രഖ്യാപിച്ചു.
പൂവന്തുരുത്ത് സ്വദേശിയും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറുമായ ഷാജി(കൊച്ചുമോൻ) ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്കു വരുന്നതിനിടയിൽ ഒരു അച്ഛനും മകനും ഓട്ടോയിൽ കയറി ചൂളക്കവലയിൽ ഇറങ്ങി. റിട്ടേൺ ഒാട്ടത്തിനു നൽകിയ 20 രൂപയിൽ പത്തു രൂപ തിരികെ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ, റിട്ടേൺ ഓട്ടത്തിന് 20 രൂപയാണെന്നു ഡ്രൈവർ പറഞ്ഞു. ഇതോടെ തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷം കണ്ട് ഇതുവഴി വന്ന മറ്റൊരു ഓട്ടോ ഡ്രൈവർ മാട്ടിയും ഇറങ്ങിച്ചെന്നു. തുടർന്ന് തങ്ങളെ ഇരുവരെയും ആക്രമിക്കുകയായിരുന്നെന്ന് ഓട്ടോഡ്രൈവർമാർ ആരോപിക്കുന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഈസ്റ്റ് പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർമാർ അറിയിച്ചു.
National
അലിഗഢ്: ഉത്തർപ്രദേശിൽ അഞ്ച് ക്ഷേത്രങ്ങളുടെ മതിലുകളിൽ "ഐ ലൗ മുഹമ്മദ് 'എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഭഗവൻപുർ, ബുലാഖിഗഢ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലിലാണ് ചുവരെഴുത്ത്.
സിസിടിവി ദൃശ്യങ്ങളുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം.
പാർട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഡിജെ പാർട്ടിയിൽ ലഹരിക്കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയും പങ്കെടുത്തു. ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു
സംഭവത്തിൽ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. റോഡിൽ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക.
ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് നോട്ടീസിൽ പറയുന്നുണ്ട്.
അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പരാതിക്കാര്‍ ആരുമില്ലെന്നാണ് പോലീസ് പറയുന്നത്.