Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്ലിയ പഠിച്ച മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും അറിയിച്ചു.
അതേസമയം, പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ട് ദേശീയ പാതയിൽ അങ്കമാലി ടെക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
Kerala
കൊച്ചി: ചെറായിയിൽ 17 വയസുകാരനായ വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം മർദിച്ചതായി പരാതി. ചെറായി ഗുരുകുലം ട്യൂഷൻ സെന്ററിലാണ് സംഭവം.
ബുധനാഴ്ചയാണ് എടവനക്കാട് സ്വദേശിയായ വിഘ്നേഷിനെ ചെറായി യക്ഷിത്തറ ഭാഗത്തു വച്ച് സഹപാഠികൾ മർദിച്ചത്. വിഘ്നേഷിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
മുനമ്പം പോലീസ് റിപ്പോർട്ട് തയാറാക്കി എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലുപേരും പ്രായപൂർത്തി ആകാത്തവരായതിനാലാണ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മർദിച്ച സംഘത്തിലെ ഒരാളുമായി കുറച്ച് ദിവസം മുമ്പ് പറവൂർ വച്ച് വിഘ്നേഷ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.
ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ്‍ വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.
വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.
ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.