ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചന. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കോഗ്നിസെന്റ് കമ്പനിക്ക് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യതകൾ. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോതിനെകുറിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.