ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ജലദോഷവുമായി ചികിത്സ തേടിയ 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി. ജലദോഷവും ചുമയും കണ്ണിൽ ചുവപ്പ് നിറവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഫക്കെട്ട് മാറാൻ കഴിക്കേണ്ട മരുന്ന് കുഞ്ഞിന്റെ കണ്ണിലൊഴിച്ചതാണ് കഴ്ച നഷ്ടപ്പെടാൻ കാരണമെയതെന്ന് കുടുംബം ആരോപിക്കുന്നു.
സാഗർ ജില്ലയിലെ ബാണ്ട സിവിൽ ആശുപത്രിയിലാണ് സംഭവം. ഭൂസ കമൽപുർ സ്വദേശി ഇന്ദ്രാജ് വിശ്വകർമ മകനെ കഴിഞ്ഞ മെയ് 29 നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന് നേരിയ ജലദോഷവും ചുമയും കണ്ണിൽ ചുവപ്പും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഹിമാൻഷു വർമ കുട്ടിക്ക് കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നും പാരസെറ്റമോൾ സിറപ്പും ഇൻജക്ഷനും മറ്റു മരുന്നുകളും കുറിച്ചതായി പിതാവ് ഇന്ദ്രജ് വിശ്വകർമ പറയുന്നു.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ, കഫക്കെട്ട് മാറ്റാനുള്ള മരുന്ന് കുഞ്ഞിന്റെ കണ്ണിൽ ഒഴിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നു കുഞ്ഞിന്റെ നില വഷളായെന്നും നാല് മണിക്കൂറോളം ആശുപത്രിയിൽ നിന്നിട്ടും ആരോഗ്യസ്ഥിതി മോശമായെന്നും കുടുംബം പറഞ്ഞു. കുഞ്ഞിന്റെ സ്ഥിതി മോശമായതോടെ സാഗറിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ വിദഗ്ധ പരിശോധന നിർദേശിക്കുകയും ചെയ്തു. ഇതോടെ കുടുംബം ഭോപ്പാലിലെ എയിംസിൽ കുഞ്ഞിനെ എത്തിച്ചു.
എയിംസിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെന്നും ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പിതാവ് പറഞ്ഞു.
സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി. ഇതേ തുടർന്ന് ജില്ലാ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പുറമേ, പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.