കടലിന്റെ നിറം നീലയെന്ന് എല്ലാവരും പറയും. അത് പച്ചയോ ചുവപ്പോ ഒക്കയായി മാറുന്ന കാലം വരാം എന്നാണ് പുതിയ പഠനങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ നിറം മാറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്ററിലെയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരുടെ പഠനത്തില്‍ സമുദ്രങ്ങളുടെ 56 ശതമാനവും നിറംമാറ്റത്തിന് വിധേയമായിട്ടുണ്ടെന്നു വ്യക്തമായി.
ഭൂമധ്യരേഖയോടുചേര്‍ന്ന സമുദ്രങ്ങളില്‍ പച്ചപ്പ് കൂടി. സമുദ്ര ഉപരിതല പാളികളിലെ വസ്തുക്കളുടെ സാന്നിധ്യത്തില്‍നിന്നാണ് നിറം വെളിവാകുന്നത്. കടുംനീല നിറമുള്ള ഭാഗത്ത് ജീവജാലങ്ങള്‍ കുറവായിരിക്കും. പച്ചനിറമുള്ള ഭാഗങ്ങളില്‍ ക്ലോറോഫില്‍ അടങ്ങിയ ജീവാണുക്കളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ ആവാസ വ്യവസ്ഥയുണ്ടാവും. മത്സ്യങ്ങള്‍, കടല്‍ പക്ഷികള്‍, സമുദ്ര സസ്തനികള്‍ തുടങ്ങിയവയുടെ ഭക്ഷണം ഫൈറ്റോപ്ലാങ്ക്ടണുകളാണ്.
വിഷയം താപനില
ആഗോള താപനിലയും മലിനീകരണവും വര്‍ധിക്കുമ്പോള്‍ സമുദ്രങ്ങള്ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ഇതേ സംഘം പഠനം നടത്തി. ഉപരിതലത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ അധികമായാല്‍ സമുദ്രത്തിന്റെ 50 ശതമാനത്തിലധികം നിറം മാറ്റത്തിന് വിധേയമാകും. ആഗോളതാപനത്താല്‍ കടല്‍ നിരപ്പുയരുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ്. കേരളതീരത്തെ നഗരങ്ങള്‍ ഉള്‍പ്പെടെ മുംബൈ മഹാനഗരംവരെ കടല്വിഴുങ്ങിയേക്കാമെന്നും നേരത്തേതന്നെ മുന്നറിയിപ്പുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ മഞ്ഞുകട്ടിയായ വെസ്റ്റ് അന്റാര്‍ട്ടിക് ഐസ് പാളി തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഈ കൂറ്റന്‍ ഐസുകട്ട സമുദ്രനിരപ്പിനെ 9.8 അടിയിലേറെ ഉയര്‍ത്തിയേക്കാമെന്നും, അത്തരത്തില്‍ സമുദ്രതീരത്തുള്ള എല്ലാ നഗരങ്ങളും മുങ്ങുമെന്നും അവര്‍ പറയുന്നു.
ശ്രീലങ്കന്‍ തീരം അപ്പാടെയും മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളും കടലില്‍ താഴ്ന്നുപോകാം. ടോക്കിയോ, ഒസാക്ക തുടങ്ങിയ ജപ്പാന് നഗരങ്ങളും ബീജിംഗ് ഉള്‍പ്പെടെ ചൈനയുടെ കിഴക്കന്‍ തീരവും മുങ്ങും. 7,60,000 ചതുരശ്ര മൈലാണ് വെസ്റ്റ് അന്റാര്‍ട്ടിക് ഹിമപാളിയുടെ വിസ്തൃതി. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിലെ വര്‍ധനയാണ് ഹിമപാളി ദുര്‍ബലപ്പെടാന്‍ കാരണമായി ഗവേഷകര്‍ പറയുന്നത്.
ലോകത്തിലെ 70 ശതമാനം ജലമാണ് അന്റാര്‍ട്ടിക്കയിലെ മൂന്നു കൂറ്റന്‍ ഹിമപാളികളിലായി അടങ്ങിയിരിക്കുന്നത്. ആഗോള താപനത്തില്‍ ഈ ഹിമപാളികളെല്ലാംകൂടി ഉരുകിയാല്‍ കടല്‍നിരപ്പ് 56 മീറ്റര്‍വരെ ഉയരാം. ജലനിരപ്പ് ഉയരുന്നതിനു പുറമേ, കടല്‍ വെള്ളത്തിന്റെ പ്രവാഹത്തെയും അത് ബാധിച്ചേക്കാം.
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികവും സമുദ്രങ്ങളാണ്. ഓക്സിജന്റെ 50 ശതമാനത്തിലേറെയും ഉത്പാദിപ്പിക്കുന്നതും സമുദ്രങ്ങളാണ്. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്ത് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും കടലുകള്‍ സഹായിക്കുന്നു.
ഒറ്റ സമുദ്രത്തിൽനിന്ന്
അതിപുരാതന കാലത്ത് ഭൂമിയില്‍ ഒറ്റ സമുദ്രമേ ഉണ്ടായിരുന്നുള്ളു. കാലാന്തരത്തില്‍ പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക് എന്നീ സമുദ്രങ്ങളായി മാറി. വലിപ്പം കൊണ്ടും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്നതിലും ഒന്നാം സ്ഥാനം പസഫിക്കിനാണ്. സമുദ്രങ്ങളുടെ വലുപ്പത്തിന്റെ 47 ശതമാനവും വെള്ളത്തിന്റെ 50 ശതമാനവും പസഫിക്കിലാണ്.
ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രെഞ്ച് പസഫിക്ക് സമുദ്രത്തിലാണ്. ഇതില്‍തന്നെ ഏറ്റവും ആഴമേറിയ ചാലഞ്ചര്‍ ഡീപ് ഭാഗത്തിന് പത്തു കിലോമീറ്ററിലേറെ ആഴമുണ്ട്. രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക്കാണ്. ശരാശരി ആഴം 3646 മീറ്റര്‍. ലോകത്തിലെ വന്നദികളേറെയും സംഗമിക്കുന്നത് അറ്റ്ലാന്റിക്കിലാണ്. അറ്റ്ലാന്റിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം ഒന്‍പതു കിലോമീറ്റര്‍ ആഴമുള്ള പിക്ടോറിക്ക കിടങ്ങാണ്.
വലിപ്പത്തിലും ജലം ഉള്‍ക്കൊള്ളുന്നതിലും മൂന്നാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്. ഇന്ത്യന്‍ സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം ഓസ്ട്രേലിയയ്ക്കു സമീപമുള്ള എട്ടു കിലോമീറ്റര്‍ ആഴമുള്ള ഡയമന്റീന കിടങ്ങാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ജാവാകടല് തുടങ്ങിയവ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണ്. ഒരു രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സമുദ്രവും ഇതാണ്. ശരാശരി ആഴം 3.7 കിമീ. ആര്‍ട്ടിക് സമുദ്രം വലിപ്പത്തില്‍ ഏറ്റവും ചെറുതാണ്. ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക് സമുദ്രത്തില്‍ തുറമുഖങ്ങളില്ല.
വരും, പുത്തൻ കടൽ
അതിവിദൂരഭാവിയില്‍ ആഫ്രിക്കയില്‍ ഒരു സമുദ്രംകൂടി ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍. മാത്രമല്ല, ആഫ്രിക്ക രണ്ടായിപ്പിളര്‍ന്ന് കിഴക്കന്‍ ആഫ്രിക്ക മറ്റൊരു ഭൂഖണ്ഡമായി മാറാനും ഇടയുണ്ട്. ഇതോടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം.
കരയിലുള്ളതുപോലെതന്നെ പര്‍വതങ്ങളും ഗര്‍ത്തങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ കടലിനടിയിലുമുണ്ട്. കടല്‍ വെള്ളത്തില്‍ ശരാശരി 3.5 ശതമാനം ലവണാംശം അഥവാ ഉപ്പ് അടങ്ങിയിരിക്കുന്നു. അതായത്, ഒരു ലിറ്റര്‍ കടല്‍വെള്ളത്തില്‍ 35 ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ട്. സോഡിയം ക്ലോറൈഡാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കൂടാതെ മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ മറ്റു ധാതുക്കളും ഇതില്‍ കാണപ്പെടുന്നു.