എഫ്സിആർഎ വിഷയം ചൂടേറിയ ചർച്ചയായല്ലോ. ഈ നിയമ ഭേദഗതി സാധാരണ ക്രിസ്ത്യാനികളെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല എന്ന പ്രചാരണം ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്നുണ്ട്. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു പ്രചാരണം.
കേരള സഭയും ഭാരത സഭയും വിദേശസഹായങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചതിന്റെ പ്രധാന ലക്ഷ്യംതന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നു പട്ടിണി പടിയകറ്റുകയും ചെയ്തിരുന്നു. ഇത് സാധാരണക്കാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ?
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്ക് തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?
ഭാരത കത്തോലിക്കാ സഭയ്ക്ക് 5,000ത്തിൽപരം കാരുണ്യ ഭവനങ്ങളുണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ?
സോഷ്യൽ സർവീസ് സൊസൈറ്റികൾ
എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികളുണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസമാണ്. ധാരാളം കുടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയംതൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ വിദേശസഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ചിലാണ്. ഇതുപോലെ നൂറുകണക്കിന് പ്രസ്ഥാനങ്ങൾ സാധാരണക്കാർക്ക് തൊഴിൽ നൽകുന്നു. ലഹരിവിരുദ്ധ ഡി-അഡിക്ഷൻ സെന്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.
വിദേശസഹായത്തിന്റെ വലുപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എൻജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടു വന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തനസൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഈ ലേഖകൻ താമസിക്കുന്ന കെട്ടിടത്തിനു മുമ്പിലുള്ള മുറ്റത്തായിരുന്നു.
ഏതാണ്ട് പതിനായിരം ചതുരശ്രയടി സ്ഥലത്ത് ഇരുനിലക്കെട്ടിടത്തിന്റെ വലുപ്പത്തിലായിരുന്നു സാധനങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുംതോറും വീണ്ടും വന്നുകൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാന്റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിന് ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.
വിദേശസഹായത്തോടെ പ്രവർത്തിച്ച് സാധാരണക്കാർക്കും പാവങ്ങൾക്കും നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചുകൂടി പറയാം. ‘സേവ് എ ഫാമിലി പ്ലാൻ’ എന്ന കനേഡിയൻ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ധനസഹായം നൽകിവരുന്നു.
ഒരു വൈദികൻ, താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടുംബങ്ങൾക്ക് വർഷം 20,000 രൂപ വീതം നൽകുന്ന ഇരുപതുലക്ഷം രൂപയുടെ വാർഷിക ബജറ്റ് ഉള്ള ‘ഡെയ്ലി ബ്രഡ്’ എന്ന പദ്ധതി നടപ്പാക്കിവരുന്നു. മറ്റൊരു വൈദികനും തന്റെ വിദേശ ശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്.
കാരുണ്യ ശുശ്രൂഷകൾ തുടരുന്നു
ഇതുപേലെ നൂറുകണക്കിന് പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടും സഭ അവളുടെ കാരുണ്യ ശുശ്രൂഷകൾ തുടരുന്നു.
സഭയുടെ ശുശ്രൂഷകൾക്ക് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും കാരുണ്യപ്രവൃത്തികളെയും നന്മകളെയും തടസപ്പെടുത്തുക എന്ന തിന്മയാണ്.
എഫ്സിആർഎ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണു വരുന്നത് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ്സിആർഎ അക്കൗണ്ട് വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായർക്കും ഇടവകയെയോ രൂപതയെയോ അവിടെനിന്ന് സഹായിക്കണമെങ്കിൽ ഈ അക്കൗണ്ട് വഴി മാത്രമേ പണം അയയ്ക്കാൻ സാധിക്കൂ.
ഇപ്രകാരമുള്ള വസ്തുതകൾ മനസിലാക്കാതെ എഫ്സിആർഎയ്ക്ക് സാധാരണ വിശ്വാസികളുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥാപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള സഭയുടെ ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി നാനാജാതി മതസ്ഥരായ സാധാരണക്കാർ ജീവിച്ചുപോകുന്നുണ്ട്.