കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
രണ്ടുതവണ സമയം നീട്ടി അനുവദിച്ചിട്ടും വിചാരണ പൂര്‍ത്തിയായില്ലെന്നും ഇനിയും സമയം അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. കേസിന്റെ വിചാരണനടപടികള്‍ അനന്തമായി നീണ്ടുപോകുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്‍ജിയിലാണു നിര്‍ദേശം.
വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നും നീതി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒമ്പതു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2025 ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് നാലു മാസംകൂടി അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ മാസമാണു കേസിന്റെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
സാക്ഷിവിസ്താരം എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതി വീണ്ടും നിര്‍ദേശിച്ചത്.