കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ (ടിഡിബി) സാമ്പത്തിക മാനേജ്മെന്റിൽ ഹൈക്കോടതി പോരായ്മകള്‍ കണ്ടെത്തി.
ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലുടനീളം കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അടിയന്തരമായി കോടതി നിര്‍ദേശം നല്കി. കൈവശമുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്കു മാറ്റുന്നതിനായി ഡാറ്റാ മൈഗ്രേഷന്‍ പ്ലാന്‍ തയാറാക്കണം.
പഴയ സോഫ്റ്റ്വേറുകള് ഘട്ടങ്ങളായി ഒഴിവാക്കണം. അതിനുമുമ്പ് അതിലെ വിവരങ്ങള്‍ സുരക്ഷിതമായി ബാക്കപ് ചെയ്യണം. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
2025 സെപ്റ്റംബര്‍ 29ന് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ സംബന്ധിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അപ്പയ്യസംഗമത്തിന്റെ കണക്കുകളില്‍ ബോര്‍ഡിന്റെ ഓഡിറ്ററായ വിജയന് ആന്‍ഡ് അസോസിയേറ്റ്സ് വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും സ്പോണ്സര്ഷിപ്പുകള് വഴി മാത്രമേ ധനസഹായം ലഭിക്കൂ എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ അംഗീകാരത്തോടെ പരിപാടി നടത്തിയത്. നിശ്ചിതസമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്ററോടു വര്‍ഷങ്ങളായി നടത്തിയ ഓഡിറ്റുകളില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍, പോരായ്മകള്‍, വീഴ്ചകള്‍ എന്നിവ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും നിർദേശിക്കുകയുണ്ടായി.
സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്വം എന്നിവയെ ബാധിക്കുന്ന പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നവയാണ് റിപ്പോര്‍ട്ടെന്നു കോടതി കണ്ടെത്തി.
ആസ്തികള്‍, ബാധ്യതകള്‍, നിയമപരമായ കുടിശികകള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ യഥാര്‍ഥ സാമ്പത്തികസ്ഥിതി നിര്‍ണയിക്കാന്‍ കഴിയാത്തതും ജിഎസ്ടി, ആദായനികുതി ഫയലിംഗുകളിലെ കാലതാമസം ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്.