ചെറുതോണി: പ്രായപൂർത്തിയായ മകളുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന വേവലാതിയിലാണ് ഒരമ്മ. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡിൽ പനന്താനത്ത് സുരേഷ്കുമാർ ശശിധരന് സർക്കാർ അനുവദിച്ച വീടാണ് സഹകരണ ബാങ്ക് ജപ്തിചെയ്യാനൊരുങ്ങുന്നത്. 2018ലെ മഹാപ്രളയത്തിൽ ഇടുക്കി അലിൻചുവടിന് സമീപമുണ്ടായിരുന്ന വീട് ഒലിച്ചുപോയിരുന്നു. തുടർന്ന് സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. വാഴത്തോപ്പിൽ ആറു ലക്ഷം രൂപ നൽകി അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടു നിർമിച്ചു.
വീട് പണിയാൻ നാലു ലക്ഷം രൂപ തികയാതെ വന്നതിനാൽ രണ്ടു ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽനിന്ന് വീടിരിക്കുന്ന സ്ഥലം പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല. പണി ഏറ്റെടുത്തിരുന്ന കരാറുകാരൻ ഇവരെ വഞ്ചിച്ച് പണികൾ പൂർത്തിയാക്കാതെ പണവും വാങ്ങി പോയി.
ബാങ്കിൽനിന്ന് എടുത്ത വായ്പയിൽ കുറച്ച് തിരിച്ചടച്ചെങ്കിലും സുരേഷിന് ആരോഗ്യപ്രശ്നങ്ങളാൽ പണിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 2,86,243 രൂപ തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 28ന് വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാമത്തെ നോട്ടീസാണെന്നും വീട്ടുകാർ പറഞ്ഞു.
പണമില്ലാത്തതിനാൽ മകളുടെ തുടർപഠനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. സുരേഷിന് വല്ലപ്പോഴും ലഭിക്കുന്ന പണിയും ഭാര്യ അംബികയുടെ തൊഴിലുറപ്പ് ജോലിയുമാണ് ഈ കുടുംബത്തിന്റെ വരുമാനം. വീടിൻമേലുള്ള വായ്പ എഴുതിത്തള്ളി ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
ഇവരുടെ സമീപത്തുള്ള മറ്റൊരു കുടുംബത്തിനും ഇതേ അവസ്ഥയാണ്. പ്രളയത്തിൽ ഒലിച്ചുപോയ വീടിന് പകരം ലഭിച്ച വീടിനാണ് സഹകരണ ബാങ്കിന്റെ ജപ്തി നടപടിയായിരിക്കുന്നത്. വിധവയായ പുഷ്പമംഗലത്ത് ബീന ശശിയാണ് ജപ്തി ഭീഷണി നേരിടുന്നത്. സർക്കാർ അനുവദിച്ച നാലു ലക്ഷം രൂപയ്ക്ക് വീടു പണി പൂർത്തിയാക്കാനാകാതെ വന്നതോടെ ഒന്നര ലക്ഷം രൂപ ജില്ലാ ബാങ്കിൽനിന്നു വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല.
രണ്ട് വീടും ഒരാൾ തന്നെയാണ് പണിതത്. പണി പൂർത്തിയായില്ലെന്നു മാത്രമല്ല, വീട് പലയിടത്തും ഇടിഞ്ഞുതാണും തുടങ്ങി. കുടുംബശ്രീയിൽനിന്നും മറ്റും വായ്പ വാങ്ങിയാണ് കുറച്ചൊക്കെ പണികൾ തീർത്തത്. ഉണ്ടായിരുന്ന സ്വർണം വിറ്റും കൂലിപ്പണിക്കുപോയും ബാങ്ക് വായ്പ പകുതിയിലധികം തിരിച്ചടച്ചെങ്കിലും പിന്നീട് അടവ് മുടങ്ങി. ഇപ്പോൾ ഒന്നരലക്ഷം രൂപകൂടി തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 28നകം മുഴുവൻ തുകയും തിരിച്ചടയ്ക്കാത്തപക്ഷം വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കും രണ്ടാമത്തെ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. വായ്പ എഴുതിത്തള്ളി ജപ്തി ഒഴിവാക്കണമെന്നാണ് ഈ വീട്ടമ്മയും ആവശ്യപ്പെടുന്നത്.