ആധുനിക യുദ്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത് അതിവേഗ യുദ്ധവിമാനങ്ങളും നൂറുകണക്കിന് കിലോമീറ്റർ അകലെനിന്ന് ലക്ഷ്യം തകർക്കുന്ന മിസൈലുകളും കൃത്യതയോടെ ആക്രമണം നടത്തുന്ന ഡ്രോണുകളുമാണ്.
ടെലിവിഷൻ ചാനലുകളും സോഷ്യൽ മീഡിയയും ഇത്തരം ദൃശ്യങ്ങൾ നിരന്തരം നമ്മിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് യുദ്ധങ്ങൾ ഇനി മനുഷ്യരല്ല, യന്ത്രങ്ങളാണ് ജയിക്കുന്നതെന്ന തോന്നൽ സ്വാഭാവികമായി ഉണ്ടാകുന്നു. പക്ഷേ ചരിത്രം പറയുന്നത് മറ്റൊന്നാണ്.
ഒരു മിസൈലിന് സൈനിക താവളം തകർക്കാം. ഒരു യുദ്ധവിമാനത്തിന് ഒരു നഗരം ബോംബിട്ട് നശിപ്പിക്കാം. ഒരു യുദ്ധക്കപ്പലിന് ഒരു രാജ്യത്തിന്റെ തീരപ്രദേശം ഉപരോധിക്കാം. എന്നാൽ, അവയിലൊന്നിനും ഒരു ഗ്രാമത്തിലേക്ക് കയറി പതാക ഉയർത്തി ആ പ്രദേശം നിയന്ത്രിക്കാൻ കഴിയില്ല. അത് ചെയ്യാൻ കഴിയുക ഒരു സൈനികന് മാത്രമാണ്.
സത്യത്തിൽ കരയുദ്ധം എന്നതാണ് യഥാർഥ യുദ്ധം. കാലാൾപ്പട എന്ന് വിളിക്കപ്പെടുന്ന ആ അജ്ഞാത സൈനികന്റെ ചോരയിൽ, അയാളുടെ മൃതശരീരത്തിനു മേലെയാണ് നാമിന്ന് കാണുന്ന സാമ്രാജ്യങ്ങളെല്ലാം പടുത്തുയർത്തിയിരിക്കുന്നത്. കരയുദ്ധം നടത്താതെ ഇറാനെ കീഴ്പ്പെടുത്താനാകില്ല എന്ന് പ്രതിരോധ വിദഗ്ധർ യുദ്ധം തുടങ്ങുന്നതിന് മുമ്പുതന്നെ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ട്രംപ് കരുതിയത് അതൊക്കെ ഭ്രാന്തൻ ജല്പനങ്ങളെന്നാണ്.
സൈനിക ചരിത്രകാരന്മാർ ഒരു കാര്യം ആവർത്തിച്ച് പറയുന്നുണ്ട്. യുദ്ധങ്ങൾ ആകാശത്തും കടലിലും ആരംഭിച്ചേക്കാം. പക്ഷേ, അവയുടെ വിധി നിർണയിക്കപ്പെടുന്നത് കരയിലാണ്. ശക്തമായ ഒരു വ്യോമസേന മാത്രം മതിയെന്ന് ചിലർ കരുതുന്നു. ഡ്രോണുകളും മിസൈലുകളും വന്നതോടെ കരസേനയുടെ പ്രാധാന്യം കുറഞ്ഞുവെന്നാണ് മറ്റുചിലരുടെ അഭിപ്രായം. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിലെ എല്ലാ പ്രധാന യുദ്ധങ്ങളും നേരേ മറിച്ചാണ് തെളിയിക്കുന്നത്.
അതിന് ഏറ്റവും വലിയ ഉദാഹരണം അമേരിക്കയാണ്. ലോകചരിത്രത്തിൽ ഇത്രയും ശക്തമായ സൈനിക സാങ്കേതികവിദ്യ മറ്റൊരു രാജ്യത്തിനും ഉണ്ടായിട്ടില്ല. ഭൂമിയിലെ ഏതൊരു ഭാഗത്തും ആക്രമണം നടത്താൻ കഴിയുന്ന വ്യോമസേന, ലോകസമുദ്രങ്ങളിൽ സാന്നിധ്യമറിയിക്കുന്ന വിമാനവാഹിനിക്കപ്പലുകൾ, പല രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ ബജറ്റിനേക്കാൾ വലുതായ പ്രതിരോധ ചെലവ്, ഇതെല്ലാം അമേരിക്കയ്ക്കുണ്ട്. എന്നിട്ടും സാങ്കേതിക മികവു മാത്രം വിജയം ഉറപ്പാക്കില്ലെന്ന് അമേരിക്കതന്നെ പലവട്ടം മനസിലാക്കി.
വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ലക്ഷക്കണക്കിന് ടൺ ബോംബുകളാണ് വർഷിച്ചത്. ആകാശം മുഴുവൻ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും യുദ്ധം ജയിക്കാനായില്ല. ശത്രു കരയിൽ പോരാട്ടം തുടർന്നു. ഒടുവിൽ അമേരിക്കയ്ക്ക് പിന്മാറേണ്ടി വന്നു. അഫ്ഗാനിസ്ഥാനും സമാനമായ പാഠമാണ് നൽകിയത്. 2001ലെ ആക്രമണത്തിൽ താലിബാൻ ഭരണകൂടം വളരെ വേഗത്തിൽ തകർന്നു. അമേരിക്കൻ വ്യോമശക്തിയും സ്പെഷൽ ഫോഴ്സും ആധുനിക ആയുധങ്ങളും അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ ഒരു ഭരണകൂടത്തെ തോൽപ്പിക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത്. ഇരുപത് വർഷങ്ങൾക്കുശേഷം അമേരിക്കൻ സൈന്യം പിന്മാറിയപ്പോൾ താലിബാൻ വീണ്ടും അധികാരത്തിലെത്തി.
എല്ലാറ്റിനുമൊടുവിൽ യുദ്ധം എന്നത് ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ളതാണ്. ഒരു രാജ്യം എന്നത് കെട്ടിടങ്ങളുടെ കൂട്ടമല്ല.അത് ഗ്രാമങ്ങളാണ്, നഗരങ്ങളാണ്, റോഡുകളാണ്, പർവതങ്ങളാണ്, മരുഭൂമികളാണ്, കൃഷിയിടങ്ങളാണ്, കോടിക്കണക്കിന് മനുഷ്യരാണ്. ഇവയെ നിയന്ത്രിക്കാൻ സൈനികർ നേരിട്ട് അവിടെ ഉണ്ടായിരിക്കണം. ഒരു ഡ്രോണിന് ഒരു മലമ്പാത സ്ഥിരമായി കാക്കാനാവില്ല. ഒരു മിസൈലിന് ഒരു മാർക്കറ്റ് നിയന്ത്രിക്കാനാവില്ല. ഒരു യുദ്ധവിമാനത്തിന് ഒരു ജില്ല ഭരിക്കാനാവില്ല. അത് ചെയ്യാൻ കഴിയുക കരസേനയ്ക്ക് മാത്രമാണ്.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഒരിക്കൽ വ്യോമശക്തിയെ സൈനിക പ്രവർത്തനങ്ങളുടെ സഹായക വിഭാഗമായി വിശേഷിപ്പിച്ചിരുന്നു. ആ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചു. പക്ഷേ അതിന്റെ അടിസ്ഥാന സന്ദേശം ഇന്നും പ്രസക്തമാണ്. വ്യോമസേനയും നാവികസേനയും അനിവാര്യമാണ്. എന്നാൽ ഒടുവിൽ ഭൂമി കൈവശപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സൈനികനാണ് അവർ പിന്തുണ നൽകുന്നത്. ലക്ഷ്യങ്ങൾ നശിപ്പിച്ചതുകൊണ്ടുമാത്രം യുദ്ധം ജയിക്കാനാവില്ല. ഭൂമി നിയന്ത്രിക്കണം.
രാഷ്ട്രീയ നേതാക്കൾ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് തന്ത്രങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഭാഷയിലാണ്. ഒരു സാധാരണ സൈനികന് യുദ്ധം എന്നാൽ വിശപ്പും ക്ഷീണവും തണുപ്പും ഭയവും അതിജീവനവുമാണ്.1962ലെ ഇന്ത്യ-ചൈന യുദ്ധം ഇന്നും വേദനയോടെ ഓർക്കപ്പെടുന്നു. ഹിമാലയൻ മേഖലയിലെ അതികഠിന സാഹചര്യങ്ങളിലാണ് ഇന്ത്യൻ സൈനികരിൽ പലരും പോരാടിയത്.
അതുകൊണ്ടാണ് കരയുദ്ധങ്ങളെ സൈനിക ആസൂത്രകർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ അകലെനിന്ന് വ്യോമാക്രമണം നടത്താം.സമുദ്രത്തിൽനിന്ന് നാവികപ്രവർത്തനങ്ങൾ നിയന്ത്രിക്കാം. പക്ഷേ കരയുദ്ധം മറ്റൊന്നാണ്. സൈന്യം ശത്രുരാജ്യത്തിന്റെ മണ്ണിൽ കാലുകുത്തുന്ന നിമിഷം മുതൽ അനിശ്ചിതത്വം ആരംഭിക്കുന്നു. അപരിചിതമായ ഭൂമിശാസ്ത്രം, പ്രതികൂലമായ കാലാവസ്ഥ, ശത്രുത ഉള്ളിലുള്ള ജനവിഭാഗങ്ങൾ, ആക്രമിക്കപ്പെടാവുന്ന വിതരണപാതകൾ എന്നിവയെല്ലാം സൈന്യത്തെ കാത്തിരിക്കുന്നു. ഓരോ കുന്നും ഓരോ ഗ്രാമവും ഓരോ തെരുവും യുദ്ധഭൂമിയായി മാറാം.
കുറെ മിസൈൽ എടുത്ത് വിക്ഷേപിക്കലോ ഡ്രോൺ അയച്ചുകൊണ്ട് എന്തെങ്കിലും ലക്ഷ്യം തകർക്കലോ അല്ല കരയുദ്ധം.അമേരിക്ക വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അത് മനസിലാക്കി. ഇറാനിലും അത് മനസിലാക്കേണ്ടി വന്നേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്.
(പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് സോഷ്യൽ സയൻസിൽ പ്രഫസറാണ് ലേഖകൻ.)