മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക് വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായ 11-ാം ജയം.
കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ റേസിംഗ് സാന്റാണ്ടറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു ബാഴ്സലോണ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു എഫ്സി ബാഴ്സലോണ രണ്ടു തവണ വലകുലുക്കിയത്.
66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ ലീഡ് നേടി. സ്റ്റോപ്പേജ് ടൈമില്‍ (90+5) ലാമിന് യമാല്‍ ബാഴ്സയുടെ ജയം 2-0 ആക്കി.
ഇതൊക്കെ എന്ത് ?
വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായി 11 ജയം നേടിയതിനെ കാര്യമായി പരിഗണിക്കാതെ ബാഴ്സലോണയുടെ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്ളിക്ക്. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്ളിക്കിന്.
എഫ്സി ബാഴ്സലോണയുടെ ചരിത്രത്തില്‍ തുടര്‍ ജയം നേടുന്നതില്‍ രണ്ടാമതാണ് ഫ്ളിക്കിന്റെ ടീം. 2005-06 കാലഘട്ടത്തില്‍ ഫ്രാങ്ക് റൈക്കാര്‍ഡിന്റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായി 18 ജയം നേടിയതാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ്.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരട്ടത്തില്‍ വലെന്‍സിയ 2-0ന് ബുര്ഗോസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2നു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്.