അടിമാലി: വനംവകുപ്പിന്റെ തടസത്തെത്തുടർന്ന് മുടങ്ങിക്കിടന്ന ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറവരെയുള്ള നിർമാണങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സർവേ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ചാണ് സർവേ ആരംഭിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നവീകരണ ജോലികൾ നടന്നുവന്നിരുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ പരാതിയെത്തുടർന്ന് കോടതി നവീകരണ ജോലികൾ തടയുകയായിരുന്നു. റോഡ് കടന്നുപോകുന്ന ഭാഗം വനമേഖലയാണെന്നും നിർമാണം അനുവദിക്കരുതെന്നുമായിരുന്ന ഹർജി. ദേശീയപാതയുടെ മറ്റിടങ്ങളിൽ റോഡ് നിർമാണം പുരോഗമിക്കുകയുമാണ്. റോഡ് നിർമാണം തടസപ്പെട്ടതോടെ ദേശീയപാത സംരക്ഷണസമിതി അടക്കമുള്ള വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഇടുക്കിയിൽ എത്തിയപ്പോൾ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തടസം നീക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് മുടങ്ങിക്കിടക്കുന്ന റോഡ് നിർമാണം പുനരാരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ നിർമാണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടായില്ല.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീഷണർ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ദേവികുളം താലൂക്കിലെ ഉദ്യോഗസ്ഥരായ എം. രാജു, എം.പി. അനീഷ്, തൊടുപുഴ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരായ കെ.ബി. അനസ്, ടി. ഷൈൻ എന്നിവരാണ് സർവെ സംഘത്തിൽ ഉള്ളത്