സുവിശേഷങ്ങൾ പരിശോധിക്കുന്പോൾ ക്രിസ്തു അനുഭവത്തിന്റെ വ്യത്യസ്ത നിലവാരങ്ങളിൽ ജീവിച്ചവരെ കണ്ടെത്താം. അവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ചാൽ മാത്രം മതി. നമ്മുടെ പെരുമാറ്റവും ആധ്യാത്മിക വളർച്ചയും തമ്മിൽ ബന്ധമുണ്ട്. ഉദാഹരണത്തിനു ഈശോ വന്നപ്പോൾ ഇരുന്ന സ്ഥലത്തുതന്നെ ഇരുന്ന ശിഷ്യന്മാരെ കാണുന്നുണ്ട്. അവർ വളരെ സാവധാനമാണ് ഈശോയുടെ വരവിൽ പ്രതികരിച്ചത്. അതിൽ ഒരാളാണ് ലാസറിന്റെ പെങ്ങൾ ബെഥനിയിലെ മറിയം. ലാസർ മരിച്ചിട്ട് മൂന്നു ദിവസം കഴിയുന്പോഴാണ് ഈശോ അവരുടെ വീട്ടിലേക്കു വരുന്നത്. തത്ക്ഷണം മർത്ത ഓടിച്ചെന്ന് ഈശോയെ എതിരേറ്റു. പക്ഷേ, സുവിശേഷം പ്രത്യേകം പറയുന്നു. മറിയം വീട്ടിൽതന്നെ ഇരുന്നതേയുള്ളൂ. യോഹ 11:20ൽ "യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്ത ചെന്ന് അവനെ സ്വീകരിച്ചു. എന്നാൽ, മറിയം വീട്ടിൽതന്നെ ഇരുന്നു'.
അതിവേഗം പ്രതികരണം
ഇതു തന്നെയാണ് യോഹന്നാന്റെ കാര്യത്തിലും സംഭവിച്ചത്. തിബേരിയസിന്റെ കടൽക്കരയിൽ യേശു വന്നു. ഇരുളിന്റെ അരണ്ട വിളിച്ചത്തിൽ അത് ഈശോയാണെന്നു യോഹന്നാനു മനസിലായി. അയാൾ അത് ഉച്ചത്തിൽ പറയുകയും ചെയ്തു, “അതു കർത്താവാണ്''എന്ന്. കേട്ട മാത്രയിൽ പത്രോസ് മുണ്ട് വാരിച്ചുറ്റി കടലിലേക്കു ചാടി. എന്നാൽ, യോഹന്നാൻ ആ വള്ളത്തിൽത്തന്നെ ഇരുന്നു. യോഹ 21:7-8ൽ "യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നു കേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാൽ, മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു'. പക്ഷേ, ഒാടിയെത്തിയ മർത്തായ്ക്കും എടുത്തുചാടിയ പത്രോസിനുമാണ് ഈശോയുടെ ആദ്യ ദൈവാനുഭവത്തിന് അവകാശം ലഭിച്ചത്.
ആത്മീയതയ്ക്ക് അതിന്റേതായ ഒരു വേഗമുണ്ട്. നമുക്ക് ഈശോയോടുള്ള സ്നേഹത്തിൽ കലർപ്പ് ഇല്ലെന്നതു മാത്രം പോരാ പ്രവർത്തനങ്ങളിൽ ഉത്സാഹവും ഉണ്ടാവണം. പ്രതികരണങ്ങളും പെരുമാറ്റങ്ങളും തണുത്തുപോയാൽ ദൈവാനുഭവത്തിലും തണുപ്പ് ഉണ്ടാകും. അതേസമയം, തിരക്കിട്ടു വന്ന് ഈശോയെ എതിരേറ്റ മാർത്തയോട് ഈശോ പറയുന്നതു നോക്കൂ. യോഹ 11:25ൽ "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'. കടലിലേക്കു ചാടി തനിക്ക് അടുത്തേക്ക് ആദ്യമെത്തിയ പത്രോസിനോടു പറയുന്നു, നീ എന്റെ കുഞ്ഞാടുകളെ മേയിക്കാൻ.
ജ്വലിക്കുന്നവർ
യോഹ 21:15ൽ "അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.' ലഭിച്ചിട്ടുള്ള ദൗത്യം അർഹിക്കുന്നതിനേക്കാൾ ചൂടോടെയും ചടുലമായും ചെയ്തു തീർക്കുന്നവർക്കാണ് കർത്താവ് വലിയ ഉത്തരവാദിത്വങ്ങൾ കൊടുക്കുന്നത്.
നോന്പിൽ നമുക്കു കുറച്ചുകൂടി തീക്ഷ്ണതയുള്ളവരും ദൈവസ്നേത്തിലേക്കു മർത്തയെപ്പോലെയും പത്രോസിനെപ്പോലെയും കുതിക്കുന്നവരുമാകാം.
1 രാജാ19:9ൽ "അവൻ അവിടെ ഒരു ഗുഹയിൽ വസിച്ചു. അവിടെവച്ച് കർത്താവിന്റെ സ്വരം അവൻ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്'.