തിരുവനന്തപുരം: സഹകരണസംഘം ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വഴി ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജീവനക്കാർക്ക് 61.87 കോടി രൂപ നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരായ 487 പേർക്ക് 12.65 കോടി രൂപ മരണാനന്തര ധനസഹായമായി അനുവദിച്ചു. സേവനത്തിൽ നിന്നു പിരിഞ്ഞ 9018 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 30.88 കോടി രൂപ തിരികെ നൽകുകയും അതിന്റെ 10% ഇൻസെന്റീവായി 30.85 ലക്ഷം രൂപയും നൽകി.
ഇക്കാലയളവിൽ 2871 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും വിവിധ ചികിത്സാ ധനസഹായങ്ങളായി 17.59 കോടി രൂപ നൽകി. ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവനക്കാർക്ക് 3000 രൂപ വീതം 8,28,000 രൂപ സമാശ്വാസ ധനസഹായമായി നൽകിയിരുന്നു.
കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്ത സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന കാഷ് അവാർഡായി കഴിഞ്ഞ നാല് വർഷങ്ങളിലായി 9744 വിദ്യാർഥികൾക്ക് 9,74,51,000 രൂപ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.