പച്ചനിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ പറയുന്ന ചരിത്രം നമ്മുടെ ചില ധാരണകളെ തിരുത്തും! മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മാറ്റത്തിന്റെ കഥയാണ് ഈ പച്ചക്കല്ലുകൾക്കു പറയാനുള്ളത്. സ്പെയിൻ-ഫ്രാൻസ് അതിർത്തിമേഖലയിലെ മനോഹരമായ പിരണീസ് മലനിരകളിൽ, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹ (Cave 338) യിലാണ്, പുരാതനകാലത്തെ അനാവരണം ചെയ്യുന്ന പച്ചനിറത്തിലുള്ള കല്ലുകൾ കണ്ടെത്തിയത്. പിരണീസ് ഗുഹകൾ കേന്ദ്രീകരിച്ച് വ്യാപക തുടർപഠനങ്ങൾക്ക് ഒരുങ്ങുകയാണ് ഗവേഷകർ.
ദുർഘടമായ പാതകൾതാണ്ടി മാത്രം എത്തിച്ചേരാവുന്ന ഗുഹയിൽനിന്നു കണ്ടെത്തിയ പച്ച നിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ, ശിലായുഗത്തിൽനിന്ന് വെങ്കലയുഗത്തിലേക്കുള്ള പരിവർത്തന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ലോഹങ്ങൾ കൈകാര്യം ചെയ്തിരുന്നു എന്നതിന്റെ കൃത്യമായ അടയാളങ്ങളാണു നൽകുന്നത്.
‘മാലക്കൈറ്റ്'
കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലെയോ ഇക്കോളജി ആൻഡ് സോഷ്യൽ ഇവല്യൂഷനിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ഖനനത്തിൽ ഗുഹയ്ക്കുള്ളിൽനിന്ന് പുരാതന അടുപ്പുകൾ, ആഭരണങ്ങൾ, കുട്ടികളുടെ അസ്ഥികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പച്ച നിറത്തിലുള്ള ധാതുവാണ്. ഇതു ചെമ്പിന്റെ ഉറവിടമായ "മാലക്കൈറ്റ്' (Malachite) ആണെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഈ ധാതുക്കൾ പ്രകൃതിദത്തമായി ഗുഹയിൽ കാണപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ, അയ്യായിരത്തിലേറെ വർഷം മുൻപു ജീവിച്ചിരുന്ന മനുഷ്യർ ദൂരദേശങ്ങളിൽനിന്നു ധാതുക്കൾ ശേഖരിച്ചു മലമുകളിലെ ഗുഹയിൽ എത്തിച്ചതാകാമെന്നു ഗവേഷകർ വിശ്വസിക്കുന്നു.
ഗുഹയിൽ കണ്ടെത്തിയ മാലക്കൈറ്റ് കഷണങ്ങളിൽ പലതും തീയിൽ ചുട്ടെടുത്തതാണ്. അതേസമയം, ഗുഹയിലെ മറ്റു വസ്തുക്കളിൽ ചൂടേറ്റ ലക്ഷണങ്ങളൊന്നുമില്ല. ഇതു സൂചിപ്പിക്കുന്നത് അബദ്ധത്തിൽ തീപിടിച്ചതല്ലെന്നും മറിച്ച് ലോഹം വേർതിരിച്ചെടുക്കുന്നതിന്, തീ ഉപയോഗിച്ച് ഇവ സംസ്കരിച്ചതാണെന്നുമാണ്. ബിസി 5,500 മുതൽ 3,000 വരെയുള്ള കാലഘട്ടത്തിൽ മനുഷ്യർ നിരന്തരം ഗുഹ ഉപയോഗിച്ചിരുന്നതായി റേഡിയോ കാർബൺ ഡേറ്റിംഗ് വഴി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ചെമ്പ് വേർതിരിച്ച കാലം
പണ്ടുകാലത്ത് മനുഷ്യർ ഉയർന്ന മലനിരകളിൽ അധികം താമസിച്ചിട്ടില്ലെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ പിരണീസിലെ കണ്ടെത്തൽ അത്തരം നിഗമനങ്ങളെ തിരുത്തുന്നു. കേവലം ഒരു താവളം എന്നതിലുപരി, ലോഹങ്ങൾ വേർതിരിച്ചെടുക്കാനും, ചിലപ്പോൾ ആചാരങ്ങൾ നടത്താനുമുള്ള പ്രധാനകേന്ദ്രമായി മലനിരകൾ മാറിയിരുന്നു. കുട്ടികളുടെ അസ്ഥികൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതൊരു ശ്മശാനമായോ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾ നടക്കുന്ന ഇടമായോ ഉപയോഗിച്ചതാകാൻ സാധ്യതയുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചെമ്പ് വേർതിരിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യൻ സ്വായത്തമാക്കാൻ തുടങ്ങിയ ആദിമ ഘട്ടത്തിലേക്കാണു ഗുഹ വിരൽ ചൂണ്ടുന്നത്. മെസപ്പൊട്ടേമിയൻ സംസ്കാരം ചെമ്പ് ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടത്തിൽതന്നെ യൂറോപ്പിലെ നവീന ശിലായുഗ മനുഷ്യരും ഈ രംഗത്ത് മുന്നേറിയിരുന്നു എന്നതിന്റെ തെളിവാണ് പച്ച പാറക്കഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. നിഗൂഢ ധാതുവിനെക്കുറിച്ചും ആ കാലഘട്ടത്തിലെ മനുഷ്യജീവിതത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗവേഷകസംഘം.