തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസ് അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിയ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ്ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം.
സ്വര്‍ണ മോഷണത്തിനു പിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗൂഢസംഘത്തിന് കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.