കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി ക്രിസ്റ്റണെ നിയമിച്ചു. ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ നിലവിലെ കോച്ച് സനത് ജയസൂര്യ സ്ഥാനം ഒഴിഞ്ഞിരുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം.
2027 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുകയെന്നതാണ് പുതിയ കോച്ചിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനമെന്ന് ബോര്‍ഡ് വ്യക്തമാക്കി. 2028 ഏപ്രില്‍ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
2011 ൽ ഇന്ത്യൻ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ ഗാരി ക്രിസ്റ്റനായിരുന്നു കോച്ച്. 2011 - 2013 കാലയളവില്‍ ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാന്‍ ക്രിസ്റ്റണ്‍ സാധിച്ചിരുന്നു. 2024 ഏപ്രിലില്‍ പാക്കിസ്ഥാന്റെ കോച്ചായി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ആറു മാസം കഴിഞ്ഞ് രാജിവച്ചിരുന്നു.