ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്.
‘ക്രൈം ഇൻ ഇന്ത്യ 2024’ എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളുടെ 17 ശതമാനം വർധനയാണ് 2023ൽനിന്ന് 2024ൽ ഉണ്ടായിരിക്കുന്നത്. 2023ൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 86,420 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2024ൽ ഇത് 1,01,928 കേസുകളായി മാറി.
അതേസമയം ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം മുൻവർഷത്തിൽനിന്ന് ആറു ശതമാനം കുറഞ്ഞിട്ടുമുണ്ട്. 2023ൽ രാജ്യത്ത് 62.41 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2024ൽ ഇത് 58.85 ലക്ഷം കേസുകളായി കുറഞ്ഞിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർഷംതോറും വർധനയുണ്ടെങ്കിലും സൈബർ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെടുന്നതിൽ രാജ്യം ഇപ്പോഴും വളരെ പിന്നിലാണ്. ആകെ കുറ്റകൃത്യങ്ങളുടെ 31.9 ശതമാനം മാത്രമാണ് കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തിൽനിന്ന് കുറവുണ്ടായിട്ടുണ്ട്. 2023ൽ 3295 സൈബർ കുറ്റകൃത്യങ്ങളാണു കേരളത്തിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ 2024ൽ ഇത് 2962 ആയി കുറഞ്ഞിട്ടുണ്ട്.
കുറ്റപത്രം സമർപ്പിക്കപ്പെട്ടവയിൽ കേരളത്തിന്റെ നിരക്ക് വളരെ കുറവാണ്. 34.2 ശതമാനം സൈബർ കുറ്റകൃത്യങ്ങളിൽ മാത്രമാണ് കേരളത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.