ന്യൂഡൽഹി: ഭാര്യയ്ക്കു ഭർത്താവിൽനിന്ന് മാനസികമോ ശാരീരികമോ ആയ യാതൊരു ഉപദ്രവും ഏൽക്കാത്ത സാഹചര്യത്തിൽ ഭർത്താവ് ചുമത്തുന്ന സാന്പത്തിക ആധിപത്യം ക്രിമിനൽ നിയമപ്രകാരം ക്രൂരതയായി കണക്കാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
ഭർത്താവിനും കുടുംബത്തിനുമെതിരേ ഭാര്യ സമർപ്പിച്ച സ്ത്രീപീഡന കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത ഇത്തരം സാഹചര്യങ്ങൾ വിവാഹമോചനത്തിനോ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരം ക്രിമിനൽ നടപടികൾക്കോ ആധാരമായി കണക്കാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഭർത്താവ് തന്റെമേൽ സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണംപോലും ഭർത്താവിൽനിന്നു യാചിക്കേണ്ടിവന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരുടെ സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഫലനമാണെന്നാണു കോടതി പറഞ്ഞത്.
ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും അത് ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്നും ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.
ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.