മുംബൈ: മയക്കുമരുന്ന് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശ്രദ്ധാ കപൂറിന്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂറിനെ വിളിപ്പിച്ച് മുംബൈ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് സെല്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഓറി(ഓറൻ അവത്രമണി)ക്ക് പിന്നാലെയാണ് സിദ്ധാന്ത് കപൂറിനെയും എഎന്‍സി വിളിപ്പിച്ചിരിക്കുന്നത്. സിദ്ധാന്തിനോട് നവംബര്‍ 25ന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഓറി നവംബര്‍ 26ന് ഹാജരാകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നവംബര്‍ 20ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഓറിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം കൂടുതൽ സാവകാശം തേടി.
ഈ മാസം ആദ്യം അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം മുഹമ്മദ് സുഹൈല്‍ ഷെയ്ഖ് താന്‍ സെലിബ്രിറ്റികള്‍ക്കായി ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഈ പാര്‍ട്ടികളില്‍ പങ്കെടുത്തവരായി സുഹൈല്‍ ഷെയ്ഖ് വെളിപ്പെടുത്തിയ പേരുകളില്‍ നടിമാരായ നോറ ഫത്തേഹി, ശ്രദ്ധാ കപൂര്‍, സഹോദരന് സിദ്ധാന്ത് കപൂര്‍, ഓറി, ചലച്ചിത്ര നിര്‍മാതാക്കളായ അബ്ബാസ്-മസ്താന്, റാപ്പര്‍ ലോക എന്നിവരും ഉള്‍പ്പെടുന്നു.
ബാബ സിദ്ദിഖിയുടെ മകനും എന്‍സിപി നേതാവുമായ സീഷാന്‍ സിദ്ദിഖി, ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന് എന്നിവരും പങ്കെടുത്തവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സുഹൈല്‍ ഷെയ്ഖ് പറഞ്ഞു.