തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് സൈബർ പോലീസ്. രാഹുലിന്റെ സുഹൃത്തും കോണ്‍ഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തത്.
സൈബറിടങ്ങളിൽ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിലാണ് പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി അധിക്ഷേപ പോസ്റ്റിട്ടത്.
അതേസമയം ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
കോടതിയിൽ ഹാജരാക്കും മുൻപ് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പതിവ് മൗനം തുടർന്നു.