അറ്റ്ലാന്റ്: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്ക മത്സരം (1 -1) സമനിലയിൽ പിരിഞ്ഞു. ആറാം മിനിറ്റിൽ മുന്നിലെത്തിയ ചെക്ക് ടീമിനെതിരെ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പെനാൽറ്റിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.
ചെക്ക് റിപ്പബ്ലിക്കിനായി മൈക്കൽ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്നയും സ്കോർ ചെയ്തു. ഇതോടെ ഇരു ടീമിനും രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റായി. മത്സരത്തിന്റെ ആരംഭ ഘട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ആധിപത്യമാണ് കണ്ടത്.
ഗോൾ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. കിട്ടിയ അവസരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ലഭിച്ച മികച്ച അവസരങ്ങൾ ഇരു ടീമിനും മുതലാക്കാൻ സാധിക്കാതെ പോകുകയും ചെയ്തു.
ഒടുവിൽ 80-ാം മിനിറ്റിൽ ബോക്സിൽ പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് വന്നിടിച്ചതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത തെബോഹോ മൊക്കൊയ്ന പന്ത് വലയിലാക്കി. പിന്നാലെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല.
ചെക്ക് റിപ്പഹബ്ലിക്ക് 12 ഷോട്ടുകൾ തൊടുത്തുവിട്ടപ്പോൾ ദക്ഷിണാഫ്രിക്ക 17 ഷോട്ടുകളാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മഞ്ഞ കാർഡും ചെക്ക് റിപ്പബ്ലിക്കിന് ഒരു മഞ്ഞ കാർഡുമാണ് ലഭിച്ചത്.