ന്യൂഡൽഹി: രാജ്യത്തെ അലോപ്പതി ഡോക്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്രീകൃത ഡാറ്റാബേസ് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 2024ൽ കേന്ദ്രസർക്കാർ നടപ്പാക്കിയ നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) പദ്ധതിയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വർധിക്കുന്നു.
ഇതുവരെ അപേക്ഷിച്ചവരിൽ 0.5 ശതമാനം ഡോക്ടർമാരുടെ അപേക്ഷകളിൽ മാത്രമാണു നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകാൻ സാധിച്ചത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കണക്കനുസരിച്ച് ഏകദേശം 1800 പേർക്കു മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
സംസ്ഥാന മെഡിക്കൽ കൗണ്‍സിലുകളുടെയും എൻഎംസിയുടെയും വെരിഫിക്കേഷനായി 30,000 ത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ 13 ലക്ഷത്തോളം വരുന്ന അലോപ്പതി ഡോക്ടർമാരുടെ വിവരങ്ങൾ ഒരു ഏകീകൃത പോർട്ടലിൽ ലഭ്യമാക്കുകയാണ് എൻഎംആർ പദ്ധതികൊണ്ടു സർക്കാർ ലക്ഷ്യമിട്ടത്. തുടക്കത്തിൽ നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിസന്ധികൾ രൂപപ്പെട്ടതോടെ 2025 ഓഗസ്റ്റിൽ ഇത് സന്നദ്ധ രജിസ്ട്രേഷനാക്കി മാറ്റാൻ സർക്കാർ നിർബന്ധിതമായി.