കണ്ണൂർ: എഡിഎം ആയിരുന്ന നവീന്‍ ബാബു മരിച്ച കേസിൽ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നല്‍കിയത് ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുത്തതിന്റെ ഉപകാര സ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ വെളുപ്പിച്ചെടുക്കാൻ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവിധേയനാണ് മുന്‍ എസിപി ടി.കെ.രത്നകുമാർ. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നുംപക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചതാണ്.
നവീൻ ബാബു കേസ് മാത്രമല്ല ജില്ലയിലെ മറ്റു പല രാഷ്ട്രീയ കേസുകളിലും സിപിഎമ്മുകാർക്ക് അനുകൂലമായി തന്റെ ഔദ്യോഗിക പദവി ഈ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നല്ലേ കരുതേണ്ടത്? സർവീസിലിരുന്ന് സിപിഎമ്മിന് വിടുപണി ചെയ്താൽ വിരമിച്ചതിനു പിന്നാലെ പാർട്ടി സ്ഥാനമാനങ്ങൾ നല്‍കുമെന്ന സന്ദേശമാണ് സിപിഎം നേതൃത്വം ഇതിലൂടെ നല്‍കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.