Kerala
കൊച്ചി: സിപിഎം- ബിജെപി ഡീല്‍ ഏറ്റുമാനൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലുമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേതാക്കളുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരുമെന്നും സതീശൻ പെരുന്പാവൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് പിടിച്ച ഏറ്റുമാനൂരില്‍ ഇത്തവണ ട്വന്റി 20യാണ് സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിൽ ബിജെപി കഴിഞ്ഞതവണ 23,000 വോട്ട് പിടിക്കുകയും ഇക്കുറി നഗരസഭ പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. ട്വന്റി 20യാണ് മത്സരിക്കുന്നത്. കാസര്‍ഗോഡും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ ഡീലാണ്. ഇത്തവണത്തെ ഡീല്‍ യുഡിഎഫ് പൊളിച്ചടുക്കും.
മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഓള് ഇന്ത്യ റേഡിയോയാണ്. ഒരാള്‍ ചോദ്യം ചോദിച്ചപ്പോള്‍ വീട്ടില്‍ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടില്‍ അല്ല, തെരുവില്‍ ഇറങ്ങി ജനങ്ങള്‍ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. ഡീല്‍ എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി.
മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോള്‍ ഐസക്കിന്റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണ്. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്.
ഭാഷയിലും സാംസ്കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരും. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും? എത്രയോ മനോഹരമായ വാക്കുകളുള്ള മലയള ഭാഷയില്‍ നിന്നു കൊണ്ടാണ് ഇത്രയും വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്.
മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയന് ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സിപിഎമ്മുകാര്‍ മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
ആലപ്പുഴ: ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ട്. എൻഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാൽ ഇക്കാര്യം വ്യക്തമാകും.
മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവര്‍ തമ്മിലുള്ള ഡീലാണ് നടന്നിട്ടുള്ളത്. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണിത്. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാര്‍ഥി ആരാണ്? എൻഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്.
കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഡീൽ വ്യക്തമാണ്. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ശബരിമലയെ സര്‍ക്കാര്‍ കറവ പശുവാക്കി മാറ്റി. മോദിയെ തൃപ്തിപ്പെടുത്താൻ പിണറായി രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. പാലക്കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാര്‍ഥികള്‍ സിപിഎം-ബിജെപി ഡീലിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: പാലക്കാട് മാത്രമല്ല മറ്റ് പല മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വരും ദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. തീയതി പ്രഖ്യാപിച്ചതിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ട്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു. ഇതാണ് ഈ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾ എല്ലാം കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർഥികളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
കാർഷികമേഖലയ്ക്കു സംരക്ഷണമെന്ന്
അതേസമയം, അമേരിക്കയുമായുള്ള പുതിയ കരാറിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ കൃഷി, ക്ഷീര വ്യവസായം എന്നിവയ്ക്കു പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഈ മേഖലകളുടെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കും. അതേസമയം, തങ്ങൾക്ക് ഇതേപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു റഷ്യൻ വൃത്തങ്ങളുടെ പ്രതികരണം.
Leader Page
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ രൂപംകൊണ്ടു. കരാറിൽ എന്താണുള്ളതെന്ന് ആർക്കുമറിയില്ല. കരാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനപ്പുറം വിവരങ്ങളില്ല. വാണിജ്യമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുമെന്നു സൂചന ഉണ്ടായിരുന്നു. ലോക്സഭ നേരത്തേ പിരിഞ്ഞതിനാലാകാം അതുണ്ടായില്ല. കരാർ ഒപ്പുവച്ചോ എന്ന് ആരും പറഞ്ഞിട്ടില്ല. സമഗ്രമായ കരാറിനുവേണ്ടി ചർച്ച തുടരും എന്നാണ് ഒരു ഇന്ത്യൻ വക്താവ് വാർത്താ ഏജൻസിയോടു പറഞ്ഞത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുങ്കം 18 ശതമാനമായി കുറയ്ക്കുന്നു എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 25 ശതമാനം സാധാരണ ചുങ്കവും 25 ശതമാനം പിഴച്ചുങ്കവും അടക്കം 50 ശതമാനമാണ് ഉണ്ടായിരുന്നത്. റഷ്യൻ എണ്ണയുടെ പേരിലുണ്ടായിരുന്ന പിഴച്ചുങ്കം ഇല്ലാതാക്കി. സാധാരണ ചുങ്കം കുറച്ചു.
തീരുവയുദ്ധം വന്നപ്പോൾ
ട്രംപിന്റെ തീരുവയുദ്ധം തുടങ്ങുംമുമ്പ് ശരാശരി മൂന്നു ശതമാനത്തിൽ താഴെയായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങളുടെ ചുങ്കം, പരമാവധി 15 ശതമാനം. കുറെയേറെ ഇനങ്ങൾക്ക് ചുങ്കമില്ലായിരുന്നു. അതാണ് ഇനി 18 ശതമാനമാകുന്നത്. പഴയതിനെ അപേക്ഷിച്ച് ആറു മടങ്ങാകും ചുങ്കം എന്നർഥം.
ട്രംപ് 50 ശതമാനം ചുങ്കം ചുമത്തിയപ്പോഴും ഐഫോൺ അടക്കം മൊബൈൽ ഫോണുകൾക്കും ഔഷധങ്ങൾക്കും ചുങ്കമില്ലായിരുന്നു (ഇവയുടെ കയറ്റുമതി ഗണ്യമായി വർധിച്ചതുകൊണ്ടാണ് ട്രംപിന്റെ തീരുവയിലും നമ്മുടെ കയറ്റുമതി പിടിച്ചുകയറി എന്നു പലരും അവകാശപ്പെട്ടത്). ഇന്ത്യയുടെ കയറ്റുമതിയിൽ 50-55 ശതമാനം ഉത്പന്നങ്ങൾക്കു വലിയ ചുങ്കം വന്നു. അതു കുറയും.
നേട്ടം വരുന്ന മേഖലകൾ
4.38 ലക്ഷം കോടി രൂപയുടെ (4,820 കോടി ഡോളർ) ഇന്ത്യൻ കയറ്റുമതിക്ക് ചുങ്കം കുറയ്ക്കൽ സഹായകമാകും. 2024-25ൽ അമേരിക്കയിലേക്ക് ഇന്ത്യ 7.87 ലക്ഷം കോടി രൂപയുടെ (8,651 കോടി ഡോളർ) കയറ്റുമതിയാണു മൊത്തം നടത്തിയത്. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്കും രത്നങ്ങൾക്കും ചുങ്കം 25ൽനിന്നു 18 ശതമാനമായി കുറയും; നേട്ടം ഏഴു ശതമാനം. സ്വർണം, വെള്ളി ആഭരണങ്ങൾക്കു ചുങ്കത്തിൽ 20.5 ശതമാനം നേട്ടം കിട്ടും. കാർപെറ്റുകൾക്ക് 13.7 ശതമാനം, ബെഡ് ഷീറ്റിനും കർട്ടനും 27 ശതമാനം, വസ്ത്രങ്ങൾക്ക് 37 ശതമാനം എന്നിങ്ങനെ ചുങ്കത്തിൽ കുറവു വരും (തീരുവ വിജ്ഞാപനം വരുമ്പോൾ നിരക്കിൽ ചെറിയ മാറ്റം വരാം).
പകരം റഷ്യയെ വെട്ടണം
നിരുപാധികമല്ല ഈ നടപടി. ഈ ഇളവുകൾക്കു പകരമായി ഇന്ത്യ റഷ്യൻ എണ്ണവാങ്ങൽ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞു (പ്രധാനമന്ത്രി മോദി ട്രംപിനു നന്ദി പറഞ്ഞ് എക്സിൽ കുറിച്ചതിൽ റഷ്യൻ എണ്ണ പരാമർശിച്ചിട്ടില്ല). ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിലും വാങ്ങരുത് എന്നാണു റിപ്പോർട്ടുകൾ. പകരം അമേരിക്കയിലും വെനസ്വേലയിലുംനിന്നുള്ള ക്രൂഡ് വാങ്ങണം. എണ്ണവാങ്ങൽ സാവധാനമേ ഇല്ലാതാക്കൂ എന്നാണു സൂചന. റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾക്കും മറ്റു സഹകരണങ്ങൾക്കും വിലക്ക് വരുമോ എന്ന് ആരും പറഞ്ഞിട്ടില്ല.
അമേരിക്കൻ സാധനങ്ങൾക്ക് ഡ്യൂട്ടി പാടില്ല
അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ക്രമേണ ഇല്ലാതാക്കുകയും ഇറക്കുമതി തടസങ്ങൾ നീക്കുകയും വേണം. ഇതിന്റെ വിശദാംശങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. തീരുവ ഇല്ലാതെ സ്വതന്ത്രമായ ഇറക്കുമതി എന്നാണ് ട്രംപ് എഴുതിയത്. തീരുവ പാടില്ല. ഇറക്കുമതിയുടെ അളവും നിയന്ത്രിക്കരുത്. ഇത് എന്നേക്കു നടപ്പാക്കണമെന്നു പറഞ്ഞിട്ടില്ല. പെട്ടെന്ന് യുഎസ് വ്യാവസായിക-കാർഷിക ഉത്പന്നങ്ങൾ തീരുവ വിമുക്തമാക്കാൻ ഇന്ത്യക്കു കഴിയുമോ എന്നുറപ്പില്ല.
ഞായറാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഒട്ടേറെ ഇനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ പൂജ്യമായി കുറച്ചിരുന്നു. അണുശക്തി ഉത്പാദനം, വിമാന റിപ്പയറിംഗ് തുടങ്ങി ഔഷധനിർമാണം വരെയുള്ള മേഖലകളെ ലക്ഷ്യമിട്ടായിരുന്നു അത്. വാണിജ്യക്കരാർ വളരെ കൂടുതൽ ഇനങ്ങൾ ഡ്യൂട്ടി ഇല്ലാതെ ഇറക്കുമതി ചെയ്യാൻ നിർബന്ധിതമാക്കും.
എണ്ണയും വാതകവും കൽക്കരിയും വിമാനങ്ങളും കാർഷികോത്പന്നങ്ങളും അടക്കം അമേരിക്കയിൽനിന്നുള്ള ഇറക്കുമതി 50,000 കോടി ഡോളർ ആക്കാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപിന്റെ ധനമന്ത്രി സ്കോട്ട് ബെസന്റ് പറഞ്ഞത്. ഇപ്പോൾ ഇന്ത്യയുടെ ഇറക്കുമതി വർഷം 5,000 കോടി ഡോളറിൽ താഴെയാണ്. സേവനങ്ങളടക്കം പരസ്പര വ്യാപാരം 150 ശതമാനം വർധിപ്പിച്ച് 50,000 കോടി ഡോളർ ആക്കാൻ നേരത്തേ ഇന്ത്യ സമ്മതിച്ചിരുന്നു. അതിനെ മന്ത്രി തെറ്റായി ധരിച്ചതാകാം.
കാർഷികോത്പന്നങ്ങൾ എന്ന കീറാമുട്ടി
ഡ്യൂട്ടി ഇളവുകൾ നൽകേണ്ടതിൽ കാർഷികോത്പന്നങ്ങളും പെടുന്നു എന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. കരാർ അമേരിക്കൻ കാർഷികോത്പന്നങ്ങൾ ഇന്ത്യയുടെ വലിയ വിപണിയിലേക്കു കയറ്റുമതി ചെയ്യാൻ വഴിതെളിക്കുമെന്ന് അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് എക്സിൽ കുറിച്ചു. ഗ്രാമീണ അമേരിക്കൻ കർഷകരുടെ വരുമാനം ഗണ്യമായി കൂടുമെന്നും അവർ പറഞ്ഞു. കാർഷിക വ്യാപാരത്തിൽ അമേരിക്കയ്ക്ക് ഇന്ത്യയുമായി 130 കോടി ഡോളർ കമ്മിയുണ്ട്. ഇതു കുറയ്ക്കാനും കരാർ സഹായിക്കുമെന്ന് റോളിൻസ് വിശദീകരിച്ചു.
സോയാബീൻ, മറ്റു പയറുവർഗങ്ങൾ, ധാന്യങ്ങൾ, ആപ്പിൾ അടക്കം പഴങ്ങൾ, കായ്കനികൾ, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവ വാങ്ങാൻ ട്രംപ് സമ്മർദം ചെലുത്തിവരികയായിരുന്നു. അമേരിക്കൻ കർഷകസംഘടനകൾ ഇതിനായി ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇവയുടെ ഇറക്കുമതി ഇന്ത്യൻ കർഷകർക്കു ദോഷം വരുത്തും എന്നതിൽ സംശയമില്ല.
മത്സരിക്കാൻ പറ്റുമോ?
രണ്ടു വിഷയങ്ങളാണ് ഇതിലുള്ളത്. ഒന്ന്: വലിയ ഉത്പാദനക്ഷമതയോടെ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കു കുറഞ്ഞ വിലയിൽ ഉത്പന്നം വിൽക്കാനാകും. ഇന്ത്യൻ കർഷകർക്ക് അവരോടു മത്സരിക്കാൻ കെൽപ്പില്ല. രണ്ട്: അമേരിക്കയിൽ കൃഷി ചെയ്യുന്ന സോയാബീൻ അടക്കം മിക്കവാറും ഇനങ്ങൾ ജനിതകമാറ്റം വരുത്തിയവയാണ്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിയമപരമായി നിരോധിതമാണ്.
ഈ വിഷയങ്ങൾ മറികടക്കുന്നതിന് ഇന്ത്യ ഒരുങ്ങിയിട്ടുമില്ല. രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടിവരാവുന്നതാണു കാര്യം. ഏഷ്യ-ഓഷ്യാനിയ രാജ്യങ്ങളുമായി ആർസിഇപി കരാർ ഉണ്ടാക്കുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ചൈനയിൽനിന്നുള്ള ഇറക്കുമതി ഭയന്നാണ്. അതേപോലെ ഗൗരവമുള്ളതാകും അമേരിക്കയിൽനിന്നുള്ള കാർഷികോത്പന്ന ഇറക്കുമതി. ഇതുവരെയും കർഷകർക്കുവേണ്ടി കരാർ വേണ്ടെന്നുവച്ചു എന്നു പ്രചരിപ്പിച്ചു വന്നവർ ഇനി എന്തു പറഞ്ഞു കരാറിനെ ന്യായീകരിക്കും? അമേരിക്കൻ സമ്മർദത്തിനു വഴങ്ങി എന്ന പ്രചാരണം ഭരണകക്ഷിക്കു രാഷ്ട്രീയമായി ദോഷവും ചെയ്യും.
കാർഷികോത്പന്ന ഇറക്കുമതി അനുവദിക്കേണ്ടിവരും എന്നു മുമ്പേ വ്യക്തമായിരുന്നു. യൂറോപ്യൻ യൂണിയനോടും ന്യൂസിലൻഡിനോടും അക്കാര്യത്തിൽ പിടിച്ചുനിൽക്കാൻ ഇന്ത്യക്കു കഴിഞ്ഞു. പക്ഷേ ട്രംപിനോടു സാധിച്ചില്ല. സാധിക്കില്ല എന്നു മനസിലാക്കി കർഷകരെയും ജനങ്ങളെയും മത്സരത്തിനു സജ്ജരാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഒരു പക്ഷേ ഈ വിഷയങ്ങൾ മനസിലാക്കിയാകാം കരാർ വിവരങ്ങൾ പരസ്യപ്പെടുത്താൻ വൈകുന്നത്.
വളർച്ച കൂടും, വിപണികളിൽ ആവേശം
ഏതായാലും കരാർ ആയി. അത് ഇന്ത്യക്കു വളരെ ഗുണകരമാണെന്ന് ഓഹരിവിപണിയും കറൻസി വിപണിയും കടപ്പത്ര വിപണിയും ഒക്കെ കണക്കാക്കുന്നു. അതുകൊണ്ടാണ് ഓഹരികൾ രണ്ടര ശതമാനം കുതിച്ചുകയറിയത്. രൂപ ഒന്നര ശതമാനം മുന്നേറ്റം നടത്തി. കടപ്പത്ര വിലകൾ ഉയർന്നു.
കരാർ ഉണ്ടായത് കുറേ മാസങ്ങളായി ഇന്ത്യയിൽനിന്നു വിട്ടുപോയിരുന്ന വിദേശ നിക്ഷേപകരെ ഇവിടേക്കു തിരികെ വരുത്തും എന്നാണു പ്രതീക്ഷ. ഒപ്പം, കയറ്റുമതിയിൽ ഗണ്യമായ വളർച്ചയുണ്ടാക്കും. അമേരിക്കയിൽനിന്നു കൂടുതൽ മൂലധന നിക്ഷേപവും ഇന്ത്യയിലേക്കു വരും.
ഇതെല്ലാം ഇന്ത്യയടെ സാമ്പത്തിക (ജിഡിപി) വളർച്ച ഗണ്യമായി വർധിപ്പിക്കുമെന്നു തീർച്ചയാണ്. മാർച്ച് 31ന് അവസാനിക്കുന്ന വർഷം 7.4 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. 2026-27ൽ ഏഴു ശതമാനത്തിനടുത്ത വളർച്ചയാണു മിക്ക ഏജൻസികളുടെയും നിഗമനം. മാറിയ സാഹചര്യത്തിൽ വളർച്ച പ്രതീക്ഷ എട്ടു ശതമാനത്തിലേക്കു കയറ്റാൻ എല്ലാ സാധ്യതയും ഉണ്ട്.
കയറ്റുമതിയും സാമ്പത്തികവളർച്ചയും കൂടുമ്പോൾ കമ്പനികൾക്കു ലാഭം കൂടും. അതുകൊണ്ട് ഓഹരികൾ ഉയർന്നു. കയറ്റുമതി കൂടുമ്പോൾ വിദേശനാണ്യ കമ്മി ഉണ്ടാകില്ല. രൂപയുടെ വില ഉയർന്നത് അതുകൊണ്ടാണ്. ജിഡിപി കൂടുമ്പോൾ നികുതിവരുമാനം കൂടും. അപ്പോൾ കടമെടുപ്പ് കുറയും. പലിശ കുറയും. അതുകൊണ്ടു കടപ്പത്രവില കൂടി.
ഇന്ത്യയും മറ്റു രാജ്യങ്ങളും
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് തീരുവ 18 ശതമാനമായി നിശ്ചയിച്ചു. ഇത് ഏറ്റവും കുറഞ്ഞതോ ഏറ്റവും കൂടിയതോ അല്ല. 25 ശതമാനം പിഴച്ചുങ്കം അടക്കം 50 ശതമാനം ഉണ്ടായിരുന്നപ്പോൾ ഇന്ത്യയും ബ്രസീലുമാണ് ഏറ്റവും കൂടുതൽ ചുങ്കം നേരിട്ടത്. ഇനി ബ്രസീലിനാണ് ആ ഭാരം.
അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്ക്ക് 35ഉം പ്രഖ്യാപിത വാണിജ്യവൈരം പുലർത്തുന്ന ചൈനയ്ക്ക് 34ഉം ശതമാനമാണ് ട്രംപിന്റെ ചുങ്കം. ദക്ഷിണാഫ്രിക്കയ്ക്ക് 30ഉം തെക്കൻ അയൽരാജ്യമായ മെക്സിക്കോയ്ക്ക് 25ഉം ശതമാനമാണു ചുങ്കം.
വസ്ത്രങ്ങൾ മുതൽ സമുദ്രോത്പന്നങ്ങൾ വരെയുള്ള കയറ്റുമതിയിൽ ഇന്ത്യയോടു മത്സരിക്കുന്ന വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാൻ എന്നീ രാജ്യങ്ങൾക്ക് 20 ശതമാനമാണ് യുഎസ് ചുങ്കം. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ എന്നിവയ്ക്ക് 19 ശതമാനമുണ്ട്.
പത്ത് ശതമാനം ചുങ്കമുള്ള ബ്രിട്ടൻ, 15 ശതമാനമുള്ള യൂറോപ്യൻ യൂണിയൻ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, തുർക്കി, ജപ്പാൻ, ദക്ഷിണ കൊറിയ, ആഫ്രിക്കൻ രാജ്യങ്ങൾ, ബ്രസീൽ ഒഴികെയുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവ ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യത്തിലാണ്.
ബംഗ്ലാദേശ്: യുഎസിലേക്കുള്ള മൂന്നാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യം. കയറ്റുമതിയിൽ 80 ശതമാനം വസ്ത്രങ്ങളും (പാന്റ്സ്, ഷർട്ട്, സ്ത്രീകളുടെ വസ്ത്രങ്ങൾ, സ്വെറ്ററുകൾ തുടങ്ങിയവ) തുണികളുമാണ്. മൊത്തം കയറ്റുമതി 2024ൽ 840 കോടി ഡോളർ.
വിയറ്റ്നാം: മൊബൈൽ ഫോൺ, കംപ്യൂട്ടർ, ഇലക്ട്രോണിക് ഘടകങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ തുടങ്ങിയവ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നു. 2024ൽ 14,000 കോടി ഡോളറിന്റെ കയറ്റുമതി. 2025ൽ യുഎസിലേക്ക് അയച്ച വസ്ത്രങ്ങളുടെ മൂല്യം 1860 കോടി ഡോളർ. ചൈനീസ് വസ്ത്രങ്ങളേക്കാൾ കൂടുതലാണിത്.
ഇന്തോനേഷ്യ: അമേരിക്കയിലേക്ക് 2024ൽ 2,670 കോടി ഡോളറിന്റെ കയറ്റുമതി. വസ്ത്രങ്ങൾ 213 കോടി ഡോളർ, പാദരക്ഷകൾ 167 കോടി, ഫർണിച്ചർ 280 കോടി, പാമോയിൽ 350 കോടി ഡോളർ എന്നിങ്ങനെ. റബർ, കൊക്കോ, കാപ്പി, മത്സ്യം തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നു.
ശ്രീലങ്ക: അമേരിക്കയിലേക്ക് 2024ൽ 291 കോടി ഡോളർ കയറ്റുമതി. ഇതിൽ 180 കോടി ഡോളർ വസ്ത്രങ്ങൾ. റബർ ഉത്പന്നങ്ങളും തേയിലയും മറ്റു പ്രധാന ഇനങ്ങൾ.
തായ്വാൻ: അമേരിക്കയിലേക്കു കയറ്റുമതി 2025ൽ 19,800 കോടി ഡോളർ. പ്രധാന ഇനങ്ങൾ കംപ്യൂട്ടറുകൾ, സെമികണ്ടക്ടർ ചിപ്പുകൾ, ഓഫീസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, തുണികൾ.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ ഇത് പറയാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നും പിയുഷ് ഗോയൽ പറഞ്ഞു.
അയൽ രാജ്യങ്ങളെക്കാൾ മികച്ച കരാറാണ് ഇന്ത്യയ്ക്ക് കിട്ടിയത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും വാണിജ്യ മന്ത്രി വ്യക്തമാക്കി.
കാർഷിക - ക്ഷീര ഉത്പന്നങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയുള്ള കരാറാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ധാരണയിലെത്തിയതെന്നും പിയൂഷ് ഗോയൽ വിവരിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വലിയ നേട്ടം ഉണ്ടാകും.
ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം കരാറിലൂടെ കിട്ടും. സംയുക്ത പ്രസ്താവനയും വിശദാംശങ്ങളും വൈകാതെ പുറത്തു വിടും എന്നും പിയൂഷ് ഗോയൽ വിവരിച്ചു. കരാറിന്റെ വിശദാംശങ്ങൾ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യുഎസ് കരാറിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പ് എന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. 50 ശതമാനം താരിഫ് വന്നപ്പോൾ കരാറെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു.
ഇപ്പോൾ കരാർ യാഥാർഥ്യമാകുമ്പോൾ അതിനെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസടക്കമുള്ള പാർട്ടികൾ. മുമ്പ് കോൺഗ്രസ് രാജ്യത്ത് അടിച്ചേൽപ്പിച്ച ആസിയാൻ കരാർ വേണ്ടെന്നു വച്ചത് നരേന്ദ്ര മോദിയാണെന്നും ഗോയൽ പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
National
മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സർവകാല റിക്കാർഡുകൾ ഭേദിച്ചു തിരിച്ചുകയറി ഇന്ത്യൻ ഓഹരിവിപണി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 3,600 പോയിന്റിലധികം കുതിച്ച് 85,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റിയാകട്ടെ 1,200 പോയിന്റ് നേട്ടത്തോടെ 26,000ന് മുകളിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതാണു വിപണിക്കു കരുത്തായത്.
തിങ്കളാഴ്ച 81,666-ൽ അവസാനിച്ച സൂചിക 3,600 പോയിന്റ് ഉയർന്ന് 85,300ന് മുകളിലെത്തി. നിഫ്റ്റി തിങ്കളാഴ്ചയിലെ 25,088ൽ നിന്ന് 1,200 പോയിന്റ് കുതിച്ച് 26,300 കടന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി.
റിയൽ എസ്റ്റേറ്റ് (4.47%), ഓട്ടോ (3.78%), കൺസ്യൂമർ ഡ്യൂറബിൾസ് (3.69%), ഐടി (3.04%) എന്നീ മേഖലകളിലാണ് ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത്. കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് അമേരിക്കൻ തീരുവ കുറച്ചതു വലിയ ആശ്വാസമായി.
ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഓഹരി ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചത് വിപണിയെ കനത്ത തകർച്ചയിലേക്ക് നയിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും തുടർന്ന്, അമേരിക്കയുമായുള്ള കരാറും യാഥാർഥ്യമായതോടെ വിപണി ആ നഷ്ടങ്ങളെല്ലാം മറികടന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
Business
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റു ഗ്രൂപ്പ് കന്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പുവച്ചു.
ഈ ദീർഘകാല കരാറിന്റെ ഭാഗമായി അത്യാധുനിക എൻജിനിയറിംഗ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റ്ഫോമുകളെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യുഎസ്ടി അവതരിപ്പിക്കും.
സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്പോണ്‍സ്, പുതുതലമുറ എൻഡ്പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും.
ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി ടെക്നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ആയിരിക്കും കോൺഗ്രസ് അവതരിപ്പിക്കുകയെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ പറഞ്ഞു.