റിയാദ്: സൗദിയിൽ 200ഓളം എത്യോപ്യൻ അഭയാർഥികൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ടെന്നു റിപ്പോർട്ട്. എത്യോപ്യൻ ഓൺലൈൻ പത്രമായ ആഡിസ് സ്റ്റാൻഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശിക്ഷ കാത്തുകഴിയുന്നവരിൽ ഏറെയും യുവാക്കളാണെന്നും വരുംദിവസങ്ങളിൽ അവരുടെ ശിക്ഷ നടപ്പാക്കിയേക്കാമെന്നും ശിക്ഷ ഇളവ് ചെയ്യാൻ രാജ്യാന്തര സംഘടനകളുടെ ഇടപെടലിനായി അഭ്യർഥിക്കുകയാണെന്നും എത്യോപ്യയിലെ അഡിഗ്രാത് അതിരൂപത അറിയിച്ചു.
എന്നാൽ, പത്രം പറയുന്നത്ര പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും എങ്കിലും മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കൾ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഇതിനകം ശിക്ഷിക്കപ്പെട്ട 65 എത്യോപ്യൻ അഭയാർഥികൾ നിലവിൽ സൗദിയിലെ ഖാമിസ് മുഷൈത്ത് ജയിലിൽ തടവിലാണെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ മൂന്നു പേരുടെ വധശിക്ഷ കഴിഞ്ഞ മാസം 21ന് നടത്തിയെന്നും സംഘടന വ്യക്തമാക്കി.
വടക്കൻ എത്യോപ്യയിലെ ടിഗ്രേയിലുണ്ടായ ആഭ്യന്തര കലാപത്തെത്തുടർന്ന് 2020നും 2022നുമിടയിൽ രാജ്യത്തുനിന്ന് പലായനം ചെയ്തു ജിബൂട്ടി, യെമൻ എന്നീ രാജ്യങ്ങൾ വഴി അനധികൃതമായി സൗദി അറേബ്യയിലെത്തി ജോലി ചെയ്തുവരവേ 2023നും 2024നുമിടയിൽ അറസ്റ്റിലായവരാണ് ശിക്ഷിക്കപ്പെട്ടവർ. സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ട ലഹരി സസ്യമായ ഖാത് കൈവശം വച്ചതിനാണ് ഇവരിൽ പലരും അറസ്റ്റിലായത്.
ഖാതിന്റെ ഇലകൾ ചവയ്ക്കുമ്പോൾ മാരക ലഹരിഗുളികയായ ആംഫെറ്റാമിനുകൾക്കു സമാനമായ ഉത്തേജക ഫലങ്ങൾ ലഭിക്കും.