NRI
ഹൂസ്റ്റൺ: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററും ചേർന്ന് സംയുക്തമായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2026 ഡിബേറ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോർഡിലെ കേരളാ ഹൗസിൽ വച്ച് 29ന് 5.30ന് ഡിബേറ്റ് ആരംഭിക്കും. ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു.
കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും (എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ) പ്രതിനിധീകരിച്ച് മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്‍കുകയും ചെയ്യും.
സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും. ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യമാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: റോയ് മാത്യു (മാഗ് പ്രസിഡന്റ്) - 717 608 1995, വിനോദ് ചെറിയാൻ (മാഗ് സെക്രട്ടറി) - 832 689 4742, സുനിൽ തങ്കപ്പൻ (മാഗ് ട്രഷറർ) - 502 468 0608, ഫിന്നി രാജു (ഐസിപിഎൻഎ - ചാപ്റ്റർ പ്രസിഡന്റ്) - 832 646 9078, ജീമോൻ റാന്നി (ഐസിപിഎൻഎ- ചാപ്റ്റർ സെക്രട്ടറി) - 832 873 0023, വിജു വർഗീസ് (ഐസിപിഎൻഎ -ചാപ്റ്റർ ട്രഷറർ ) - 832 785 5442.
National
പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ, ഇന്ത്യ മുന്നണികൾ സീറ്റ് വിഭജന ചർച്ച ഊർജിതമാക്കി.
30 സീറ്റുകളാണു പുതുച്ചേരിയിലുള്ളത്. ഭരണപക്ഷമായ എൻആർസി- ബിജെപി സഖ്യം സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാക്കി.
എൻആർസി 16 സീറ്റിലും ബിജെപി 14 സീറ്റിലും മത്സരിക്കാനാണ് ധാരണ. ബിജെപിയുടെ വിഹിതത്തിൽനിന്ന് അണ്ണാ ഡിഎംകെയ്ക്കു സീറ്റ് നല്‍കും. പുതുച്ചേരിയിൽ മാത്രം 23 മണ്ഡലങ്ങളുണ്ട്.
കാരയ്ക്കലിൽ അഞ്ചു മാഹി, യാനം എന്നിവിടങ്ങളിൽ ഓരോ മണ്ഡലം വീതവും ഉണ്ട്. ഇന്ത്യ മുന്നണിക്കു നേതൃത്വം നല്കുന്നതു കോൺഗ്രസാണ്. ഏപ്രിൽ ഒന്‍പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ്‍ നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ്: മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയുമായി സംവദിക്കാനുള്ള അവസരം ഒരുക്കി നോർത്ത് ടെക്സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ കെഇഎ ഇവന്റ് സെന്റർ, 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ്, ടെക്സസ് 75043 ഈ പരിപാടിക്ക് വേദിയാകും.
"ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി കൂടിയാണിത്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി മാളിയേക്കൽ - 214 940 3853, പി.പി ചെറിയാൻ: 214 450 4107.
International
ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്‍പേ അവസാനിച്ചു.
ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.
തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
NRI
കുവൈറ്റ് സിറ്റി: വിദ്യാർഥി സമൂഹത്തിന്റെ ചിന്താശേഷിക്കും സംവാദപാടവത്തിനും പ്രോത്സാഹനം നൽകുന്നതിനായി മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംവാദ മത്സരം സംഘടിപ്പിക്കുന്നു.
സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥമുള്ള രണ്ടാമത് ഇന്റർ സ്കൂൾ സംവാദ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുക.
കുവൈറ്റിലെ 16 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള 32 മിടുക്കരായ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ സംവാദ വിഷയം "സാംസ്കാരിക വൈവിധ്യം രാഷ്ട്രത്തിന് മുതൽക്കൂട്ട് ആണോ?' (Is Cultural Diversity an Asset to a Nation?) എന്നതാണ്.
വിദ്യാർഥികൾക്ക് ആഗോളതലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ സ്വന്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും അവ ശക്തമായി അവതരിപ്പിക്കാനുമുള്ള മികച്ച വേദിയാണ് മത്സരം. ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഡ്വ. ഹാരിസ് ബീരാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയർത്തി നിൽക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തൻ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, യുവതലമുറയെ ശക്തരാക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.
ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണം, ഈ മത്സരം കുവൈറ്റിലെ സ്കൂൾ കലണ്ടറിലെ ഒരു പ്രധാന ഇവന്റായി മാറിക്കഴിഞ്ഞു എന്നതിന് തെളിവാണ്.
Kerala
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രകടനത്തിൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുവേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേരത്തേ എംപിമാരുടെ പ്രകടനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ കെ.സി. വേണുഗോപാൽ സംവാദത്തിനു വെല്ലുവിളിച്ചിരുന്നു.
ഇതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചപ്പോൾ എവൈ കാറ്റഗറി കാർഡുകൾ റദ്ദാക്കുമോയെന്ന ചോദ്യം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കാൻ യുഡിഎഫ് എംപിമാർ ശ്രമിച്ചു. പാർലമെന്റിൽ കേരളവിരുദ്ധ നിലപാടാണ് യുഡിഎഫ് എംപിമാർ സ്വീകരിക്കുന്നത്. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം യുഡിഎഫിന്റെ കുബുദ്ധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരായ പാർട്ടി നടപടി പറയേണ്ടത് ഞാനല്ല.
സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണത്തിന്റെ ആവശ്യമില്ല. നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇപ്പോൾ അവർക്കും ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ട്’’ - മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് എകെജി സെന്ററിൽവച്ച് അത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു.
അന്നുതന്നെ അവരുടെ നിലപാടുകളോടുള്ള എതിർപ്പ് താൻ പ്രകടിപ്പിച്ചിരുന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരെന്ന് അവരുടെ മുഖത്തു നോക്കി ചോദിച്ചു. ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയുടെ വക്താക്കളായി വരുന്ന കോൺഗ്രസ് തന്നെ ഒരിക്കൽ അവരെ നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.1992ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടിവന്നു.
ഇതിലുള്ള പ്രതിഷേധവോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിനു ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗീയ സംഘടനയാണെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെയുള്ള വേദിയിൽ പങ്കെടുത്തതിനാണു സമുന്നതനായ നേതാവ് കെ.വി. തോമസിനെതിരേ കോൺഗ്രസ് നടപടിയെടുത്തത്.
ഇന്നിപ്പോൾ വർക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നതേയില്ല. എന്താ വേണ്ടതെന്ന് അവർ ആലോചിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കടക്ക് പുറത്ത് = ദയവായി പുറത്തേക്ക് പോകുമോ?
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിളിച്ചയിടത്തു മാത്രം മാധ്യമപ്രവര്‍ത്തകര്‍ പോകുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ എവിടെയും വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ.
വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിനു പകരം പുറത്ത് കടക്കെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും.
അത്രയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രി സംവാദത്തിന് തയാറാണെന്ന് അറിയിച്ചത്.
അതിദാരിദ്രമുക്ത സംസ്ഥാനമായതിന്റെ പേരിൽ കേരളത്തിന്റെ റേഷൻ വിഹിതം മുടക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ അനാവശ്യ ചോദ്യമുന്നയിച്ചെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എപിമാർ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാർലമെന്റിൽ കുനിഷ്ഠ ചോദ്യം ചോദിക്കാൻ വലിയ ആവേശമാണ്. എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനുമാണ് കുനിഷ്ഠ് ചോദ്യം പാർലമെന്റിൽ ചോദിച്ചത്.
മുണ്ടക്കൈ ദുരിതത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Business
മുംബൈ: ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ആഡ്വെന്റ് ഇന്റർനാഷണൽ യുഎസ് ഇലക്ട്രോണിക് ഗൃഹോപകരണ നിർമാതാക്കളായ വേൾപൂളിന്റെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പരാജയം.
ഒരു ബില്യൺ ഡോളറിന് ഏറ്റെടുക്കാനുള്ള ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് പരാജയപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മിഷിഗൺ ആസ്ഥാനമായ മാതൃസ്ഥാപനം വേൾപൂൾ കോർപറേഷനിൽനിന്ന് വേൾപൂൾ ഓഫ് ഇന്ത്യയുടെ 31 ശതമാനം ഓഹരികൾ വാങ്ങുന്നതിൽ ആഡ്വെന്റ് മുൻപന്തിയിൽ എത്തിയിരുന്നു. ഇത് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കുന്നതിന് നിർബന്ധിത ഓപ്പൺ ഓഫറിന് കാരണമാകുമായിരുന്നു എന്നും വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Kerala
കൊച്ചി: മത്സ്യബന്ധനമേഖലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഇന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും.
തൃശൂര്‍ നാട്ടിക കൊടിയമ്പുഴ ദേവസ്വം ഹാളില്‍ രാവിലെ പത്തിനും എറണാകുളം ഞാറയ്ക്കല്‍ ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നുമാണ് ജനസമ്പര്‍ക്ക പരിപാടി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ട്രാന്‍സ്പോണ്ടറുകള്‍, എന്‍എഫ്ഡിപി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കേന്ദ്ര സഹമന്ത്രി വിതരണം ചെയ്യും.