വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൊത്തം കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ (40 ലക്ഷം കോടി) ഡോളർ എന്ന റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. നികുതി ഇളവുകൾ മൂലം വരുമാനത്തിലുണ്ടായ കുറവും സാമൂഹികക്ഷേമ പദ്ധതികൾക്കും പലിശ തിരിച്ചടവിനുമുള്ള ഭാരിച്ച ചെലവുകളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
2017 ജനുവരിയിൽ ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ 19.95 ട്രില്യൺ ഡോളറായിരുന്ന കടമാണ് ഇപ്പോൾ ഇരട്ടിയായത്. ട്രംപിന്റെ രണ്ടു ഭരണകാലയളവിലുമായി 11.6 ട്രില്യൺ ഡോളറിന്റെയും ജോ ബൈഡന്റെ നാലു വർഷത്തെ ഭരണകാലത്ത് 8.4 ട്രില്യൺ ഡോളറിന്റെയും കടം വർധനവുണ്ടായി. കോവിഡ് പ്രതിരോധത്തിനായി നൽകിയ അടിയന്തര ധനസഹായങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം.
ഏറ്റവും വലിയ വിദേശ കടദാതാവ് ജപ്പാൻ
ട്രഷറി സെക്യൂരിറ്റികൾ (ബോണ്ടുകൾ) വാങ്ങുന്നതിലൂടെ അമേരിക്കയ്ക്കു വായ്പ നൽകുന്ന രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ. വിദേശനാണ്യ ശേഖരത്തിന്റെ സുരക്ഷിതത്വത്തിനും ‘യെൻ’ കറൻസിയുടെ മൂല്യനിയന്ത്രണത്തിനുമായാണ് യുഎസ് ബോണ്ടുകൾ ജപ്പാൻ കൈവശം വച്ചിരിക്കുന്നത്. ചൈനയും വൻതോതിൽ യുഎസ് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നുണ്ട്.